ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച കുടിശിക നിവാരണത്തിനു പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. കേന്ദ്ര സഹായത്തിൽ ഇൗ വർഷവും കുറവുണ്ടായാൽ പുറത്തെടുക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ച ‘പ്ലാൻ ബി’ ഇതാണെന്നാണു വിവരം. പദ്ധതികൾ നിർത്തലാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നതു വഴി ലാഭിക്കുന്ന പണം ക്ഷേമപെൻഷനും ഡിഎ കുടിശികയും അടക്കമുള്ളവ വിതരണം ചെയ്യാൻ ഉപയോഗിക്കും. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി കണക്കിലെടുത്ത് വികസനത്തെക്കാൾ ക്ഷേമത്തിനു സർക്കാർ ഉൗന്നൽ നൽകാൻ തീരുമാനിച്ചെന്നതിന്റെ തെളിവാണ് ഇൗ തീരുമാനങ്ങൾ. 

കേന്ദ്ര നടപടികൾ കാരണമുണ്ടായ സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതി വിഹിതത്തിൽ ക്രമീകരണം വരുത്താൻ മന്ത്രിസഭയാണു തീരുമാനമെടുത്തത്. ഇതിനായി ധന, റവന്യു, വ്യവസായ, ജലവിഭവ, ഉൗർജ, വനം, തദ്ദേശ വകുപ്പു മന്ത്രിമാരടങ്ങുന്ന ഉപസമിതി രൂപീകരിച്ചു. തുടരുന്ന പദ്ധതികൾ ഉൾപ്പെടെയുള്ളവയ്ക്ക് വർക്കിങ് ഗ്രൂപ്പ് അനുമതി നൽകും മുൻപ് അനിവാര്യത പരിശോധിച്ച് ശുപാർശ നൽകാൻ ചീഫ് സെക്രട്ടറി, ധന, ആസൂത്രണ വകുപ്പ് സെക്രട്ടറിമാർ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരുടെ കമ്മിറ്റിയും രൂപീകരിക്കും. 

വകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് അനന്തമായി പദ്ധതികൾ നീളുന്നതു പരിഹരിക്കാൻ ധന, നിയമ, റവന്യു മന്ത്രിമാരെ ഉൾപ്പെടുത്തി മറ്റൊരു ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്. ഉപസമിതി കൂടിയാലോചനകളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാർ പ്രത്യേക ക്ഷണിതാക്കളായിരിക്കും. സ്മാർട് സിറ്റി ഉൾപ്പെടെയുള്ള പദ്ധതികളെക്കുറിച്ചും ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടും വിവിധ വകുപ്പുകൾ തമ്മിൽ പലവട്ടം തർക്കങ്ങൾ ഉടലെടുത്തത് ഇവ അനന്തമായി നീണ്ടുപോകാൻ ഇടയാക്കിയതിനെ തുടർന്നാണ് നടപടി. 

വീണ്ടും വരുന്നു, നിരക്കുവർധന

ഫീസുകൾ പരിഷ്കരിച്ചും നികുതി ഇതര വരുമാനം കൂട്ടിയും പരമാവധി പണം കണ്ടെത്താനുള്ള വിവിധ ശുപാർശകൾ സർക്കാർ പരിശോധിക്കും. ശുപാർശകൾ ഓരോ വകുപ്പ് സെക്രട്ടറിമാരും തയാറാക്കി 26ന് മുൻപ് ഉത്തരവ് പുറത്തിറക്കും. ഇതിലെ പരാതികൾ പരിഹരിക്കാൻ ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും. കഴിഞ്ഞ 6 മാസത്തിനിടെ വർധിപ്പിച്ച നിരക്കുകൾ വീണ്ടും കൂട്ടില്ല. വിദ്യാർഥികൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്ക് നിരക്കുവർധന ബാധകമാകില്ല. കെട്ടിട നിർമാണ പെർമിറ്റ്, ഇന്ധന സെസ് തുടങ്ങി വിവിധ മേഖലകളിൽ നടപ്പാക്കിയ നിരക്കു വർധന വലിയ പ്രതിഷേധത്തിനു കാരണമായെങ്കിലും വീണ്ടും സമാന പരിഷ്കാരങ്ങൾ കൊണ്ടു വരാനാണു നീക്കം.

English Summary:

Kerala government decided to reduce schemes announced in budget to find money for arrears relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com