ADVERTISEMENT

തിരൂർ ∙ എൻഎഫ്എസ്എ ഗോഡൗണിൽനിന്ന് 2.78 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കൾ കാണാതായ സംഭവം കൈകാര്യക്കിഴിവായി കണക്കാക്കാനാവില്ലെന്നു സപ്ലൈകോ അധികൃതർ. ചാക്ക് കൈകാര്യം ചെയ്യുന്നതിനിടെ പലപ്പോഴായി ധാന്യങ്ങൾ കൊഴിഞ്ഞുപോകുന്നതിനെയാണു കൈകാര്യക്കിഴിവ് എന്നു പറയുന്നത്. വിതരണത്തിനെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ അളവിൽ കൈകാര്യക്കിഴിവ് കണക്കാക്കാമെന്നു സർക്കാർ ഉത്തരവുണ്ടെങ്കിലും നടപ്പാക്കിത്തുടങ്ങിയിട്ടില്ല. സിവിൽ സപ്ലൈസ് കോർപറേഷൻ കമ്മിഷണറാണ് ഇതു നടപ്പാക്കേണ്ടത്.

ഓരോ ചാക്കും വാഗണിൽനിന്നു പുറത്തെടുക്കുന്നതു മുതൽ റേഷൻ കടകളിൽ എത്തിക്കുന്നതു വരെയുള്ള സമയത്തിനിടയ്ക്ക്, എടുത്തുമാറ്റാനും മറ്റുമായി പലതവണ ഇതിൽ കൊളുത്ത് ഇടുന്നുണ്ട്. അപ്പോഴുണ്ടാകുന്ന ദ്വാരങ്ങളിലൂടെ ധാന്യം പുറത്തുപോകും. 100 കിലോഗ്രാം അരിയുടെ ചാക്കിൽ നിന്ന് ഇത്തരത്തിൽ 0.2% അരി നഷ്ടമാകുമെന്നാണു ജീവനക്കാർ പറയുന്നത്. ഒരു ലോഡിൽ 205 – 210 ചാക്കു വരെയാണു കയറ്റുന്നത്. ഇത്തരത്തിൽ വർഷം 14,000 ലോഡ് എങ്കിലും ഗോഡൗണിൽ നിന്നു പുറത്തുപോകുന്നുണ്ട്. രണ്ടോ മൂന്നോ വർഷത്തെ കണക്കെടുത്താൽ കൈകാര്യക്കിഴിവ് വഴി ലോഡ് കണക്കിന് അരിയുടെ കുറവുണ്ടാകാമെന്നും ജീവനക്കാർ പറയുന്നു. എന്നാൽ, ഇവിടെയുണ്ടായ സംഭവം കൈകാര്യക്കിഴിവായി അംഗീകരിക്കാനാവില്ലെന്നും അന്വേഷണവുമായി മുന്നോട്ടു പോകുമെന്നുമാണ് സപ്ലൈകോ ഉന്നതോദ്യോഗസ്ഥരുടെ നിലപാട്.

ദിവസങ്ങൾക്കു മുൻപു തീരദേശത്തെ ഒരു കെട്ടിടത്തിൽനിന്ന് 2,000 കിലോ റേഷൻ ഭക്ഷ്യസാധനങ്ങൾ സിവിൽ സപ്ലൈസ് വകുപ്പു പിടിച്ചെടുത്തിരുന്നു. ഗോഡൗണിൽനിന്നു ധാന്യം കുറഞ്ഞ സംഭവത്തിന് ഇതുമായി ബന്ധമില്ലെന്ന് പൊലീസ് അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. റേഷൻ കടകളിൽനിന്നു സാധനങ്ങൾ വാങ്ങിപ്പോകുന്നവരിൽനിന്ന് നേരിട്ടു വാങ്ങി കൂടുതൽ വിലയ്ക്കു വിൽക്കാനുള്ള ശ്രമമാണു തീരദേശത്തുണ്ടായതെന്നാണു കരുതുന്നത്.

English Summary:

Supplyco explains disappearance of food items

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com