മകളെ കാണാൻ നാട്ടിലേക്ക് വരുന്നതിനിടെ കാറിടിച്ചു; യുവാവിന് ഗുരുതര പരുക്ക്
Mail This Article
കരിമണ്ണൂർ ∙ ഡെങ്കിപ്പനി ബാധിച്ച മകളെ കാണാൻ നാട്ടിലേക്കു വരുന്നതിനിടെ സേലത്ത് വച്ച് ബസ് മാറിക്കയറിയ യുവാവ് റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതര പരുക്കേറ്റു. തമിഴ്നാട്ടിൽ സേലത്തിന് അടുത്ത് ചുള്ളിമേട്ടിൽ വച്ചാണു സംഭവം. കരിമണ്ണൂർ മുളപ്പുറം നെല്ലിക്ക തടത്തിൽ ആന്റണിയെ (42) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അപകടം.
ആന്റണി ഹൈദരാബാദിൽ വെൽഡിങ് തൊഴിലാളിയാണ്. മകൾക്ക് പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്നറിഞ്ഞ് വീട്ടിലേക്ക് ഹൈദരാബാദിൽ നിന്നു വരികയായിരുന്നു. തുടർന്ന് ബെംഗളൂരുവിൽ നിന്ന് ബസിൽ കയറിയ ഇയാൾ ബുക്ക് ചെയ്ത ബസാണെന്നു കരുതി മറ്റൊരു ബസിൽ കയറി. അബദ്ധം മനസ്സിലാക്കിയതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങി.
ഇവിടെ റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടം. അവിടെയുള്ളവർ ഇയാളെ സേലം മെഡിക്കൽ കോളജിൽ എത്തിച്ചു. പറഞ്ഞ സമയത്ത് ആന്റണി വീട്ടിൽ എത്താത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും ഫോൺ എടുക്കുകയോ വിവരം കിട്ടുകയോ ചെയ്തില്ല. തുടർന്ന് ഇവർ കരിമണ്ണൂർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ സേലത്ത് ചികിത്സയിലുള്ള വിവരം അറിയുന്നത്. തുടർന്ന് വീട്ടുകാരെത്തി കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.