ADVERTISEMENT

തിരുവനന്തപുരം∙ തദ്ദേശതിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു വയനാട്ടിൽ ചേർന്ന ക്യാംപിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ഒരു വിഭാഗം കെപിസിസി ഭാരവാഹികൾ ഉന്നയിച്ച പരാതി ചർച്ച ചെയ്യാൻ പ്രത്യേക കെപിസിസി യോഗം ചേരുകയും വിമർശനമുയരുകയും ചെയ്തതിനെത്തുടർന്നു സതീശൻ തിരുവനന്തപുരം ജില്ലാ ക്യാംപിൽനിന്നു വിട്ടുനിന്നു. വയനാട് ക്യാംപിലെ തീരുമാനങ്ങൾ ആര്, എങ്ങനെ നടപ്പാക്കണമെന്ന് എഐസിസി വ്യക്തത വരുത്തിയശേഷം ഇനിയുള്ള ജില്ലാ ക്യാംപുകളിൽ പങ്കെടുക്കാം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

തന്റെ പ്രവർത്തനത്തിലെ പരാതികൾ ചർച്ച ചെയ്യാൻ തന്നെ പങ്കെടുപ്പിക്കാതെ കെപിസിസി പ്രസിഡന്റ് അടിയന്തരയോഗം വിളിച്ചതും തനിക്കു വിശദീകരിക്കാൻ അവസരം ലഭിക്കാതിരുന്നതും പ്രതിപക്ഷ നേതാവിനു പ്രയാസമുണ്ടാക്കിയെന്നാണു വിവരം. യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ വിമർശനമുയർന്നെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഡൽഹിയിൽ സ്ഥിരീകരിച്ചു. പ്രതിപക്ഷനേതാവ് തിരുവനന്തപുരത്തെ യോഗത്തിൽ പങ്കെടുക്കാതിരുന്നതിനു കാരണവും ഇതാകാമെന്നായിരുന്നു സുധാകരന്റെ പ്രതികരണം. വയനാട് ക്യാംപോടെ കാലേകൂട്ടി തിരഞ്ഞെടുപ്പു പോരിനിറങ്ങിയ കോൺഗ്രസിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി പാർട്ടിയിലെ ഈ ഭിന്നത.

തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള ‘വിഷൻ 2025’ രേഖ വയനാട് ക്യാംപിൽ അവതരിപ്പിച്ചതു സതീശനാണ്. പ്രധാന നേതാക്കളുടെ കോർ ടീമിനെ ഇതു നടപ്പാക്കാനുള്ള ചുമതലയേൽപിച്ചെന്ന് സുധാകരൻ പക്ഷം പറയുന്നു. ഏകോപനം സതീശനെയാണ് ഏൽപിച്ചതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ജില്ലകളിൽ തിരഞ്ഞെടുപ്പു ചുമതല നൽകിയ നേതാക്കളെ ചേർത്തു പ്രതിപക്ഷ നേതാവിന്റെ ഓഫിസ് വാട്സാപ് ഗ്രൂപ്പുണ്ടാക്കുകയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് സർക്കുലർ രൂപത്തിൽ ഗ്രൂപ്പിൽ നൽകുകയും ചെയ്തു.

ജില്ലകളുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികളെ ഗ്രൂപ്പിൽ ചേർക്കാത്തതും ക്യാംപ് തീരുമാനങ്ങൾ കെപിസിസിക്കു പകരം പ്രതിപക്ഷ നേതാവ് അറിയിക്കുകയും ചെയ്തതാണു ചില കെപിസിസി ഭാരവാഹികളെ പ്രകോപിപ്പിച്ചത്. പരാതിയെത്തുടർന്ന് ഇവരെയും വാട്സാപ് ഗ്രൂപ്പിൽ ചേർത്ത കെപിസിസി, ക്യാംപ് തീരുമാനങ്ങൾ വിശദീകരിച്ച് സർക്കുലർ ഇറക്കുകയും ചെയ്തു. ഇതിനു തുടർച്ചയായാണു പ്രതിപക്ഷ നേതാവിനെതിരെ ആക്ഷേപമുന്നയിച്ചവരുടെ ആവശ്യപ്രകാരം കെപിസിസി പ്രസിഡന്റ് വ്യാഴാഴ്ച രാത്രി ഓൺലൈനായി ഭാരവാഹികളുടെ യോഗം വിളിച്ചത്.

പ്രതിപക്ഷ നേതാവിനെതിരെ ഈ ഭാരവാഹികൾ യോഗത്തിൽ രൂക്ഷവിമർശനമാണുന്നയിച്ചത്. സർക്കുലർ നൽകിയത് സംഘടനാപരമായി തെറ്റായിരുന്നുവെന്ന് കെ.സുധാകരനും നിലപാടെടുത്തു. പരമാവധി ജില്ലാ ക്യാംപുകളിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്ന പ്രതിപക്ഷ നേതാവ് ഇതോടെ ഇന്നലത്തെ തിരുവനന്തപുരം ക്യാംപിൽനിന്നു പിന്മാറി.

∙ ‘‘ഞാൻ വിമർശനത്തിന് അതീതനല്ല. വിമർശനം ശരിയെങ്കിൽ തിരുത്തും. ക്യാംപ് തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ഒരു സർക്കുലറും ഇറക്കിയിട്ടില്ല. ഇത്തരം വാർത്തകൾ പുറത്തുവിടുന്നവരെയാണു പാർട്ടി കണ്ടെത്തേണ്ടത്. അധ്യക്ഷനോടു ഭാരവാഹികൾക്കു ചില കാര്യങ്ങൾ പറയാൻ ചേർന്നതാണു കഴിഞ്ഞ ദിവസത്തെ കെപിസിസി ഭാരവാഹിയോഗം.’’ - വി.ഡി.സതീശൻ (പ്രതിപക്ഷ നേതാവ്)

English Summary:

Disagreement in Congress for implementing decisions of the camp held in Wayanad aimed local elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com