ADVERTISEMENT

തൃശൂർ∙ വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിൽ സീനിയർ ക്ലാർക്ക് വെങ്ങിണിശ്ശേരി പാറളം കളപ്പുരയ്ക്കൽ അനൂപിനെ (36) വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡു ചെയ്തു.

20 ന് രാത്രി 7.30 നാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിക്കു നേരേ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം നടന്നത്. ഓഫിസിലെ ഫയലുകളും കുറച്ച് മരുന്നുകളും കത്തി നശിച്ചു. പുക ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇപ്പോൾ അറസ്റ്റിലായ അനൂപിനെ അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുഖം മൂടി ധരിച്ചെത്തിയ അജ്ഞാതൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഓടി രക്ഷപ്പെട്ടെന്നായിരുന്നു അനൂപ് മറ്റുള്ളവരെ ധരിപ്പിച്ചത്. അക്രമി മരുന്നിനെച്ചൊല്ലി ആരോഗ്യ കേന്ദ്രത്തിലെത്തി ബഹളം വച്ചിരുന്നു എന്നൊരു കഥയും പറഞ്ഞുണ്ടാക്കി.

ആരോഗ്യ കേന്ദ്രത്തിൽ മൂന്നിടത്ത് തീ കൊളുത്തിയതായി പൊലീസ് പിന്നീട് കണ്ടെത്തി. തീ കൊളുത്തിയത് ഫയലുകൾ നശിപ്പിക്കാൻ ലക്ഷ്യമാക്കിയായിരുന്നെന്നും പിന്നീട് സ്ഥിരീകരിച്ചു. തീ കൊളുത്തിയ വിവരം അന്നേ ദിവസം ജോലി സമയം കഴിഞ്ഞ് ഓഫിസിൽ തുടർന്ന അനൂപ് മാത്രമാണ് കണ്ടതായി പറയുന്നത്. 

പ്രചരിപ്പിച്ചതു പോലെ മരുന്നിനെച്ചൊല്ലി തർക്കിക്കുന്ന ആളെക്കുറിച്ച് മറ്റാർക്കും വിവരവുമുണ്ടായിരുന്നില്ല. ഇങ്ങനെ ഒരാൾ ചികിത്സ തേടിയതായ രേഖയും കണ്ടെത്താനായില്ല. മരുന്നിനെച്ചൊല്ലി തർക്കിക്കുന്നയാൾ മൂന്നിടത്ത് ഫയലുകൾ കത്തിക്കുന്നതെന്തിനെന്ന പൊലീസിന്റെ സംശയമാണ് കേസിന് വഴിത്തിരിവായത്.

    കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ട് വർഷമായി അനൂപ് ജോലി ചെയ്യുന്നു. പണ സംബന്ധമായ ഇടപാടുകൾ നിയന്ത്രിക്കുന്നതും കണക്കുകൾ തയാറാക്കുന്നതും ഫയലുകൾ സൂക്ഷിക്കുന്നതും അറസ്റ്റിലായ സീനിയർ ക്ലാർക്കിന്റെ മാത്രം ചുമതലയിലാണ് നടന്നു വന്നത്.   ഓഡിറ്റിങ്ങിന് ഹാജരാക്കേണ്ടിയിരുന്ന പ്രധാനപ്പെട്ട പല ഫയലുകളും രേഖകളും നശിപ്പിക്കലായിരുന്നു കുറ്റകൃത്യത്തിലേക്ക് പ്രതിയെ നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.

English Summary:

Case of attempt to burn family health center: Senior clerk arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com