ADVERTISEMENT

കൽപറ്റ ∙ മുണ്ടക്കൈ– ചൂരൽമല മേഖലയിൽ കാന്തൻപാറ വനത്തിനുള്ളിൽ നിന്നു 3 ശരീരഭാഗങ്ങൾ കണ്ടെത്തി. ഇന്നലെ നടന്ന ജനകീയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും ക്യാംപിൽ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം രണ്ടായിരം പേർ തിരച്ചിലിൽ പങ്കെടുത്തു. ഇന്നും നാളെയും ജനകീയ തിരച്ചിൽ തുടരും. ഇന്നലെ അട്ടമല ഭാഗത്തു നടന്ന തിരച്ചിലിൽ കണ്ടെത്തിയ അസ്ഥികൂടം വിശദ പരിശോധനയ്ക്ക് അയച്ചു. 

ക്യാംപിൽ കഴിയുന്നവരുടെ താൽക്കാലിക പുനരധിവാസത്തിനായി 253 വാടക വീടുകൾ കണ്ടെത്തിയെന്നും നൂറോളം വീടുകൾ പുനരധിവാസത്തിനു നൽകാമെന്ന് ഉടമകൾ സന്നദ്ധത അറിയിച്ചതായും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ക്യാംപുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും താൽക്കാലിക പുനരധിവാസം സംബന്ധിച്ച തീരുമാനമെടുക്കുക. ഇതിനായി 14 ക്യാംപുകളിലായി 18 സംഘങ്ങൾ സർവേ നടപടികളിലാണ്. ഏതു പഞ്ചായത്തിൽ താമസിക്കണമെന്നതു ക്യാംപിൽ കഴിയുന്നവർക്കു തീരുമാനിക്കാം. ഒരു സർക്കാർ ഉദ്യോഗസ്ഥനെ രക്ഷാകർത്താവായി നിയോഗിച്ചു കൊണ്ടായിരിക്കും ബന്ധുക്കൾ മരിച്ചു തനിച്ചായിപ്പോയവരെ പുനരധിവസിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. 

ദുരന്തത്തിൽ പെട്ടവരുടെ 229 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. 178 പേരെ തിരിച്ചറിഞ്ഞു. 51 പേരെ കൂടി തിരിച്ചറിയാനുണ്ട്. ശരീരഭാഗങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന ഉടൻ പൂർത്തിയാകും. 

ചാലിയാറിൽ വിശദ തിരച്ചിൽ

ചാലിയാറിലെ 5 ഇടത്ത് ഇന്നും നാളെയും വിശദമായ തിരച്ചിൽ നടക്കും. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെ 5 കിലോമീറ്ററിൽ എൻഡിആർഎഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പൊലീസ്, വനംവകുപ്പ് എന്നിവരടങ്ങുന്ന 60 അംഗ സംഘം തിരച്ചിൽ നടത്തും. പാണൻകയത്തെ തിരച്ചിലിന് 10 സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ 50 അംഗ സംഘവും പാണൻകായ മുതൽ പൂക്കോട്ടുമന വരെയും പൂക്കോട്ടുമന മുതൽ ചാലിയാർമുക്കു വരെയും 20 സന്നദ്ധപ്രവർത്തകരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘം തിരച്ചിൽ നടത്തും. ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ സന്നദ്ധപ്രവർത്തകർ ഉൾപ്പെടുന്ന 40 അംഗ സംഘമായിരിക്കും ഇറങ്ങുക. 

English Summary:

Mundakai – Churalmala disaster: three more body parts found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com