ADVERTISEMENT

കോട്ടയം ∙ ഓൺലൈൻ തട്ടിപ്പിനിരയായ വിദ്യാർഥിനിയുടെ നഷ്ടപ്പെട്ട പണം കണ്ടെത്തി ജില്ലാ സൈബർ പൊലീസ്. എൻജിനീയറിങ് കോളജ് വിദ്യാർഥിനിക്കാണ് 2023 ഓഗസ്റ്റ് നാലിനു 1.90 ലക്ഷം രൂപ നഷ്ടപ്പെട്ടത്. 2023 ഓഗസ്റ്റ് 4നു വിദ്യാർഥിനിക്ക് ഫോണിൽ സന്ദേശമെത്തി. യുട്യൂബിലും സമൂഹ മാധ്യമത്തിലും പോസിറ്റീവ് കമന്റുകൾ നൽകിയാൽ ആകർഷകമായ പ്രതിഫലം നൽകും. 

തട്ടിപ്പ് സംഘം ആദ്യം വിദ്യാർഥിനിയോട് 2000 രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. നിർദേശം അനുസരിച്ച് 2000 രൂപ നൽകി. തട്ടിപ്പ് സംഘം നൽകിയ യുട്യൂബ് ലിങ്കുകളിൽ കമന്റുകളിട്ടതോടെ നാലായിരം രൂപ മടക്കി നൽകി. തുടർന്ന് 8000 രൂപ വരെ ഇത്തരത്തിൽ ലഭിച്ചു. 1,90000 രൂപ നൽകിയാൽ 2.7 ലക്ഷം മടക്കി നൽകാമെന്നും തട്ടിപ്പ് സംഘം വിദ്യാർഥിനിയെ അറിയിച്ചു. 1.9 ലക്ഷം പെൺകുട്ടി തട്ടിപ്പ് സംഘം നൽകിയ അക്കൗണ്ടുകളിലേക്കായി അയച്ചു.

പണമയച്ച ശേഷം തട്ടിപ്പെന്ന് തോന്നിയതോടെ കോട്ടയം സൈബർ പൊലീസിലും 1930 ടോൾഫ്രീ നമ്പരിലും പരാതിപ്പെട്ടു. സൈബർ പൊലീസ് കേസെടുത്ത് പണം കൈമാറിയ അക്കൗണ്ടുകളിലെ ഇടപാട് അടിയന്തരമായി മരവിപ്പിച്ചു.  സൈബർ പൊലീസ് സിഐ വി.ആർ.ജഗദീഷ്, എസ്ഐ വി.എൻ.സുരേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

ഗുജറാത്ത് സ്വദേശി ഛോട്ടോ വിശ്വാസ് എന്നയാളുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക്  20,000 രൂപയും, വഹോര എന്നയാളുടെ അക്കൗണ്ടിലേക്ക് 75000 രൂപയും ആന്ധ്രപ്രദേശ് സ്വദേശിനി ജങ്കാ രമ്യയുടെ പേരിലുള്ള സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ 45,000 രൂപയുടെ ഇടപാടുകളാണ് സൈബർ പൊലീസ്  മരവിപ്പിച്ചത്. 50000 രൂപ തട്ടിപ്പ് സംഘം പിൻവലിച്ചു. എന്നാലും 1.40 ലക്ഷം മടക്കി കിട്ടുന്നതിന്റെ ആശ്വാസത്തിലാണ് വിദ്യാർഥിനി.

പണം മടക്കി ലഭിക്കാനായി വിദ്യാർഥിനി അഭിഭാഷകൻ വിവേക് മാത്യു വർക്കി മുഖേന കോട്ടയം സിജെഎം കോടതിയിൽ ഹർജി ഫയൽ ചെയ്തു. വിദ്യാർഥിനിയുടെ നഷ്ടപ്പെട്ട തുക ഇടപാട് മരവിപ്പിച്ചിരിക്കുന്ന ബാങ്കുകൾ തിരികെ കൈമാറണമെന്നു സിജെഎം കോടതി ഉത്തരവിട്ടു.

1930ൽ വിളിക്കാം തട്ടിപ്പ് തടയാം

തട്ടിപ്പ് നടന്ന ആദ്യ നിമിഷങ്ങളിൽ 1930 നമ്പരിലേക്ക് വിളിച്ചറിയിക്കാം. തട്ടിപ്പ് സംഘം പണം പിൻവലിക്കുന്നതിന് മുൻപ് സൈബർ പൊലീസിനു ഇടപാട് മരവിപ്പിക്കാൻ കഴിയും. തട്ടിപ്പുകളുടെ പിന്നിൽ ഉത്തരേന്ത്യൻ ലോബികളെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സാധാരണക്കാരുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറന്നാണ് തട്ടിപ്പ് സംഘം പണം കവരുന്നത്. അക്കൗണ്ടുകൾ വാടകയ്ക്ക് എടുത്തും തട്ടിപ്പുകൾ നടക്കുന്നുണ്ട്.

English Summary:

Police captured lost money of online fraud victim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com