ADVERTISEMENT

ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്നും എപ്പോൾ നടത്താൻ തീരുമാനിച്ചാലും ടൂറിസം വകുപ്പ് എല്ലാ നിലയിലും സഹകരിക്കാൻ മുൻപന്തിയിലുണ്ടാകുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക് കുറിപ്പ് . വള്ളംകളി നടത്തുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയും സർക്കാർ സഹായം ലഭിക്കില്ലെന്നു മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം. വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്നും ഓണത്തിനു ശേഷം നടത്തുമെന്നും പി.പി.ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.

നെഹ്റു ട്രോഫി വള്ളംകളി മത്സരം ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നതെന്നു പറഞ്ഞാണു മന്ത്രി റിയാസിന്റെ ഫെയ്സ്ബുക് കുറിപ്പ് തുടങ്ങുന്നത്. കലക്ടർ ചെയർമാനായുള്ള നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയാണു വള്ളംകളിയുടെ സംഘാടകർ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷമാകെ സർക്കാർ ആഘോഷങ്ങൾ വേണ്ട എന്നു തീരുമാനിച്ചിട്ടില്ല. സെപ്റ്റംബറിലെ ഓണാഘോഷ പരിപാടിയാണു സർക്കാർ വേണ്ടെന്നു വച്ചത്. ജൂലൈ മുതൽ തയാറെടുപ്പ് നടത്തേണ്ട ചാംപ്യൻസ് ബോട്ട് ലീഗും മാറ്റി വയ്ക്കേണ്ടി വന്നു. എന്നാൽ ഡിസംബറിൽ ബേപ്പൂരിൽ നടക്കുന്ന ബേപ്പൂർ ഇന്റർനാഷനൽ വാട്ടർ ഫെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയല്ല. ജൂലൈ 8നു നടന്ന വർക്കിങ് ഗ്രൂപ്പിലാണു ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വള്ളംകളിയുടെ ജനകീയതയെക്കുറിച്ചും നാടിന്റെ വികാരത്തെക്കുറിച്ചും ടൂറിസം വകുപ്പിനു നല്ല ധാരണയുണ്ടെന്നും മന്ത്രി പറയുന്നു.

ചാംപ്യൻസ് ബോട്ട് ലീഗ് മാറ്റിവയ്ക്കുകയാണുണ്ടായതെന്നു മന്ത്രി പറയുമ്പോഴും ഈ വർഷം സിബിഎൽ നടത്തുമോയെന്നതിൽ വ്യക്തത വന്നിട്ടില്ല. നെഹ്റു ട്രോഫി വള്ളംകളിയുടെ പുതിയ തീയതി എന്നു തീരുമാനിക്കുമെന്നും സർക്കാർ പറഞ്ഞിട്ടില്ല. വള്ളംകളിയുമായി സഹകരിക്കുമെന്നു പറ‍ഞ്ഞെങ്കിലും സർക്കാർ ഗ്രാന്റ് ആയി നൽകുന്ന ഒരു കോടി രൂപ നൽകുമോയെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. 

English Summary:

Not abandoned Nehru Trophy Boat Race says PA Muhammad Riaz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com