ADVERTISEMENT

തിരുവനന്തപുരം ∙ ഒരുദിവസം മുഴുവൻ നീണ്ട നാടകീയതയ്ക്കും ചർച്ചകൾക്കുമൊടുവിൽ എഡിജിപി എം.ആർ. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിലനിർത്തിയതു മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനപ്രകാരം. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് കടുത്ത വിയോജിപ്പ് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പി.വി.അൻവർ അജിത്തിനെ ലക്ഷ്യമാക്കി തൊടുത്ത ആരോപണങ്ങൾ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി വഴി ആത്യന്തികമായി മുഖ്യമന്ത്രിയിലേക്കുതന്നെ എത്തുമെന്ന സാഹചര്യത്തിലാണ് കേട്ടുകേൾവിയില്ലാത്ത മട്ടിൽ അന്വേഷണ പ്രഹസനത്തിന് ഉത്തരവിട്ടത്. അജിത്കുമാറിനുവേണ്ടി രാഷ്ട്രീയബാഹ്യ ഇടപെടലുമുണ്ടായെന്നാണ് അറിവ്.

എസ്പി എസ്.സുജിത്ദാസിനെതിരെ അൻവർ ഉന്നയിച്ച ആരോപണം ഗൗരവമേറിയതാണെന്നും ഉടൻ സസ്പെൻഡ് ചെയ്യണമെന്നും ഇതെക്കുറിച്ച് അന്വേഷിച്ച തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗം തിങ്കളാഴ്ച റിപ്പോർട്ട് നൽകിയിരുന്നു. വൈകിട്ട് ആറോടെ ഡിജിപിയെ മുഖ്യമന്ത്രി വിളിപ്പിച്ചു. ആരോപണങ്ങൾ മുതിർന്ന ഡിജിപിയായ ഫയർ ഫോഴ്സ് മേധാവി കെ.പത്മകുമാർ അന്വേഷിക്കട്ടെ എന്നതായിരുന്നു പൊലീസ് തലപ്പത്തെ ധാരണ. ദർവേഷ് സാഹിബ് അന്വേഷിക്കണമെന്ന നിലപാടിലായി മുഖ്യമന്ത്രി. അങ്ങനെയെങ്കിൽ അന്വേഷണം പൂർത്തിയാകുംവരെ അജിത്തിനെ മാറ്റിനിർത്തണമെന്ന ഡിജിപിയുടെ നിർദേശം വിലപ്പോയില്ല.

സുജിത്തിനെ സസ്പെൻഡ് ചെയ്യാൻ സർക്കാർ തയാറായെങ്കിലും അജിത്തിനെതിരെ നടപടിയെടുക്കാതെ സുജിത്തിനെ മാത്രം സസ്പെൻഡ് ചെയ്താൽ രണ്ടുതരം നീതിയാകുമെന്ന് അഭിപ്രായമുയർന്നു. തുടർന്നാണ് അജിത്തിനെ മാറ്റാതെയും സുജിത്തിനെ സസ്പെൻഡ് ചെയ്യാതെയും രാത്രി പത്തോടെ അന്വേഷണ ഉത്തരവിറങ്ങിയത്.

English Summary:

Chief Minister protected Ajith Kumar on move against ADGP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com