സിപിഎമ്മിൽ ചേർന്ന കാപ്പ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തലയ്ക്കടിച്ചെന്ന് കേസ്
Mail This Article
പത്തനംതിട്ട ∙ സിപിഎം അനുഭാവിയായതോടെ ശരിയായ പാതയിലേക്ക് എത്തിയെന്നു മന്ത്രി പറഞ്ഞ ശരൺ ചന്ദ്രനെ(ഇഡലി)തിരെ ഡിവൈഎഫ്ഐ പ്രവർത്തകനെ ബിയർ കുപ്പി കൊണ്ടു തലയ്ക്കടിച്ചെന്ന കേസ്. ബിജെപിയിൽ നിന്ന് കഴിഞ്ഞ മാസം മന്ത്രി വീണാ ജോർജിന്റെയും സിപിഎം ജില്ലാ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ മാലയിട്ടു സിപിഎമ്മിലേക്കു സ്വീകരിച്ച കാപ്പ കേസ് പ്രതിയാണ് മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രൻ.
ഇയാൾ കഴിഞ്ഞ 29ന് രാത്രി ഒരു വീട്ടിലെ സൽക്കാര ചടങ്ങിനു ശേഷം തന്നെ ബിയർ കുപ്പി വച്ച് തലയ്ക്ക് അടിച്ചു പരുക്കേൽപിച്ചതായി മുണ്ടുകോട്ടക്കൽ സ്വദേശിയാണു പത്തനംതിട്ട പൊലീസിനു പരാതി നൽകിയത്. ഇയാൾ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അന്ന് രാത്രി മൈലാടുംപാറയിൽ വച്ച് തന്റെ സുഹൃത്തിനെ ദേഹോപദ്രവം ഏൽപിക്കുന്നതു കണ്ട് തടയാൻ ശ്രമിച്ച തന്നെ ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചും മുഖത്ത് ഇടിച്ചും പരുക്കേൽപിച്ചതായാണു പരാതി. ഇക്കാര്യം പൊലീസിൽ അറിയിച്ചാൽ കൊല്ലുമെന്നു ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. ഈ പരാതി അനുസരിച്ചാണ് ഇപ്പോൾ പൊലീസ് കേസ് എടുത്തത്.