ADVERTISEMENT

കോഴിക്കോട്/പാലക്കാട്/ കൊച്ചി ∙ അമിതഭാരം അടിച്ചേൽപിക്കാതെ, കെഎസ്ഇബി ചെലവു ചുരുക്കണമെന്നും വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ നോക്കണമെന്നും ഉപയോക്താക്കൾ. ഇലക്ട്രിസിറ്റി താരിഫ് റഗുലേറ്ററി കമ്മിഷൻ കോഴിക്കോട്, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ നടത്തിയ സിറ്റിങ്ങിലാണ് ശക്തമായ നിർദേശങ്ങളുമായി ഉപയോക്താക്കളുടെ സജീവ പങ്കാളിത്തം ഉണ്ടായത്. നിരക്കുവർധനയല്ലാതെ ലാഭം ഉണ്ടാവാനുള്ള മാർഗങ്ങൾ കൂടി ബോർഡ് പറയണമെന്ന് റഗുലേറ്ററി കമ്മിഷൻ അധ്യക്ഷനും നിർദേശിച്ചു.

2 മാസത്തെ ബിൽ ഒരുമിച്ച് ഈടാക്കുന്ന നിലവിലെ രീതിക്കു പകരം അതതു മാസം തന്നെ ബിൽ നൽകണമെന്ന് 3 സിറ്റിങ്ങിലും നിർദേശം വന്നു. ജനുവരി മുതൽ മേയ് വരെ സമ്മർ താരിഫ് ഈടാക്കാനുള്ള നിർദേശത്തോട് ഉപയോക്താക്കൾ എതിർപ്പു രേഖപ്പെടുത്തി. സമ്മർ താരിഫ്, താരിഫ് റിവിഷന്റെ ഭാഗമാക്കുന്നതു ശരിയായ കീഴ്‌വഴക്കമല്ലെന്നും രാജ്യത്തൊരിടത്തും സമ്മർ താരിഫ് ഇല്ലെന്നും ഉപയോക്താക്കൾ അറിയിച്ചു.

തിരുവനന്തപുരത്ത് ഹാൾ മാറ്റി

കൂടുതൽ ഉപയോക്താക്കൾ അഭിപ്രായം അറിയിക്കാനെത്തുന്ന സാഹചര്യത്തിൽ 11 തിരുവനന്തപുരത്ത് നടത്തുന്ന റഗുലേറ്ററി കമ്മിഷൻ സിറ്റിങ് വേദി മാറ്റി.  200 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള പ്രിയദർശിനി പ്ലാനറ്റോറിയത്തിലെ ഹാളായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.  700 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പഞ്ചായത്ത് അസോസിയേഷൻ ഹാളിലേക്കാണ് അത്     മാറ്റിയത്. 

പ്രധാന നിർദേശങ്ങൾ

∙ അനാവശ്യ തസ്തികകൾ ഒഴിവാക്കണം.

∙ റഗുലേറ്ററി കമ്മിഷൻ നിരക്കു വർധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ മലയാളത്തിൽ നൽകണം.

∙ ജീവനക്കാരുടെ ശമ്പളം പുനഃക്രമീകരിക്കണമെന്ന് വർക്കേഴ്സ് യൂണിയൻ

∙ കാർഷിക ആവശ്യത്തിനുള്ള വൈദ്യുതിക്ക് നിരക്കു വർധിപ്പിക്കരുതെന്നു കർഷകരുടെ ആവശ്യം. ഇളവ് പരിഗണിക്കണമെന്ന് കമ്മിഷൻ അധ്യക്ഷനും സൂചിപ്പിച്ചു.

∙ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കിയാൽ 203.5 മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപാദിപ്പിക്കാം.

∙ സോളർ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു പകൽ സമയത്ത് അതുപയോഗിക്കുകയും രാത്രിയിലേക്കു സോളർ വൈദ്യുതി ശേഖരിച്ചു വയ്ക്കാനുള്ള ബാറ്ററി സംവിധാനം ഉണ്ടാക്കുകയും വേണം.

∙ ചെറുകിട, സൂക്ഷ്മ വ്യവസായ സംരംഭങ്ങൾക്കു വൈദ്യുതി നിരക്കിൽ ഇളവു വേണം

∙ പീക് അവറിൽ അധിക ചാർജ് വ്യാപാര മേഖലയെ തകർക്കും.

∙ ജിഎസ്ടി വന്നതോടെ വൈദ്യുതിക്കു ഡ്യൂട്ടി വാങ്ങാൻ അധികാരമില്ല. അതിനാൽ പേരുമാറ്റി ഇ ഡ്യൂട്ടി എന്നാക്കി. ഇതു പൂർണമായി അവസാനിപ്പിക്കണം. 

English Summary:

Customers slams KSEB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com