ഓണച്ചെലവ്: ആദ്യഘട്ടം 1500 കോടി കടമെടുക്കും
Mail This Article
തിരുവനന്തപുരം ∙ ഓണച്ചെലവുകൾക്കായി ഇൗ മാസം 10ന് 1500 കോടി രൂപ സംസ്ഥാന സർക്കാർ കടമെടുക്കും. സംസ്ഥാന സർക്കാരിന്റെ ആവശ്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അനുമതി നൽകിയ തുകയിൽ നിന്ന് ആദ്യഘട്ടമായാണ് ഈ തുക എടുക്കുക. അക്കൗണ്ടന്റ് ജനറൽ സമർപ്പിച്ച പബ്ലിക് അക്കൗണ്ടിലെ കണക്കുകൾ കൂടി പരിശോധിച്ച ശേഷം 4200 കോടി രൂപ കടമെടുക്കാനാണു കേന്ദ്രം കഴിഞ്ഞ ദിവസം അനുമതി നൽകിയത്. കേരളത്തിന്റെ പബ്ലിക് അക്കൗണ്ടിലെ തുക കൂടി സംസ്ഥാന സർക്കാരിന്റെ കടമായാണു കേന്ദ്രം കണക്കാക്കുന്നത്.
പബ്ലിക് അക്കൗണ്ടിലെ നിക്ഷേപത്തിന്റെ അന്തിമ കണക്കു കൂടി പരിശോധിച്ച ശേഷമായിരുന്നു കേന്ദ്രത്തിന്റെ അനുമതി . ഓണച്ചെലവുകൾക്കായി 5000 കോടി രൂപയാണ് കടമെടുക്കാനായി സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. കെഎസ്ഇബിയിൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന പരിഷ്കാരങ്ങൾ നടപ്പാക്കിയാൽ ഇൗ സാമ്പത്തിക വർഷാവസാനം 6000 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാനത്തിന് അനുമതി ലഭിച്ചേക്കും.
ഓണത്തിനു മുന്നോടിയായി സംസ്ഥാന സർക്കാർ ജീവനക്കാർക്കു ബോണസും ഉത്സവബത്തയും അടക്കമുള്ള ആനൂകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും . ക്ഷേമ പെൻഷൻ കുടിശികയും ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യും.
ഇതുവരെ സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവർക്ക് ഒരു അവസരം കൂടി നൽകാനും ആലോചനയുണ്ട്. 5 ദിവസത്തിൽ താഴെയുള്ള ശമ്പളം, ജീവനക്കാരുടെ ശേഷിക്കനുസരിച്ച് സംഭാവന നൽകാൻ അവസരം ഒരുക്കണമെന്നു പ്രതിപക്ഷ സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
ഓണം സുഭിക്ഷമാകും: ബാലഗോപാൽ
തിരുവനന്തപുരം ∙ ഇക്കുറി ഓണം സുഭിക്ഷമായിരിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നതു കാരണം ഒട്ടേറെ ബുദ്ധിമുട്ടുകൾ കേരളത്തിനുണ്ട്. എങ്കിലും പരമാവധി സഹായം ജനങ്ങൾക്ക് എത്തിക്കാനാണു ശ്രമിക്കുന്നത്.
കിഫ്ബിയുടെയും മറ്റും വായ്പകൾ കടമെടുപ്പു പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുന്നതു കാരണം 12,000 കോടി രൂപയാണു കേരളത്തിനു നഷ്ടപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, കടമെടുപ്പു സംബന്ധിച്ച കേസിൽ കഴിഞ്ഞ മാർച്ചിലെ സുപ്രീംകോടതി വിധി നേട്ടമായെന്നു മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിലപാട് മന്ത്രി തള്ളി. ‘ആ വിധി നേട്ടമായില്ല. 13,000 കോടി കേരളത്തിന് വായ്പയെടുക്കാൻ അർഹതയുണ്ടായിരുന്നു. എന്നാൽ, കേസിനു പോയതു കാരണം കേരളത്തിന് ആ തുക അനുവദിക്കില്ലെന്നു കേന്ദ്രം നിലപാടെടുത്തു. ഇത് കോടതി അംഗീകരിച്ചില്ല. അങ്ങനെ ആ തുക കടമെടുക്കുന്നതിനു കേന്ദ്രം അനുമതി നൽകി.’ മന്ത്രി വ്യക്തമാക്കി.