ADVERTISEMENT

കോട്ടയം ∙ റജിസ്ട്രാർ നിയമനത്തിനായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശയോടെ എംജി സർവകലാശാലാ സിൻഡിക്കറ്റ് നൽകിയ ചുരുക്കപ്പട്ടിക സർക്കാർ തിരിച്ചയച്ചു. നിർദിഷ്ട പട്ടികയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അതൃപ്തി രേഖപ്പെടുത്തിയെന്നും സൂചനയുണ്ട്. എംജി സിൻഡിക്കറ്റ് 13നു വീണ്ടും ഇന്റർവ്യൂ നടത്തി പുതിയ പട്ടിക തയാറാക്കും. എംജി സർവകലാശാലാ സ്കൂൾ ഓഫ് ലീഗൽ തോട്ടിലെ അധ്യാപികയും ലൈഫ് ലോങ് ലേണിങ് മേധാവിയുമായ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളജ് പ്രിൻസിപ്പൽ ഡോ.എസ്.സുരേഷ് എന്നിവരെയാണു കഴിഞ്ഞ സിൻഡിക്കറ്റിന്റെ അവസാന യോഗം ശുപാർശ ചെയ്തത്. റജിസ്ട്രാറായിരുന്ന ഡോ. ബി.പ്രകാശ്കുമാർ വിരമിച്ചതിനെത്തുടർന്നാണു പുതിയ നിയമനത്തിനു നീക്കം ആരംഭിച്ചത്. ഈ തസ്തികയിലേക്ക് 9 പേർ അപേക്ഷിച്ചു. ഇന്റർവ്യൂവിൽ പങ്കെടുത്ത രണ്ടു പേരുടെ ചുരുക്കപ്പട്ടിക സിൻഡിക്കറ്റ് ശുപാർശ ചെയ്യുകയായിരുന്നു.

ചുരുക്കപ്പട്ടികയിൽ നിന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പാണു നിയമന ശുപാർശ നൽകേണ്ടത്. ഈ നിർദേശം എംജി സിൻഡിക്കറ്റ് വീണ്ടും അംഗീകരിക്കണം. മറ്റു സർവകലാശാലകളിൽ റജിസ്ട്രാർ നിയമനം സിൻഡിക്കറ്റ് നേരിട്ടാണു നടത്തുന്നത്. എംജിയിൽ റജിസ്ട്രാറുടെ കാലാവധി 4 വർഷമാണ്. നിയമനം ലഭിക്കുന്നവർ വിരമിക്കുന്നതുവരെ തസ്തികയിൽ തുടരുന്നതായിരുന്നു നേരത്തേയുള്ള രീതി. കഴിഞ്ഞ ഡിസംബർ മുതൽ റജിസ്ട്രാറുടെ ചുമതല ഡോ. കെ.ജയചന്ദ്രനാണ്.

റജിസ്ട്രാർ തസ്തികയിലേക്കു മൂന്നംഗ ചുരുക്കപ്പട്ടിക അയയ്ക്കുന്നതാണു കീഴ്‌വഴക്കമെന്നും അതിനു പകരം 2 പേരെ മാത്രം ശുപാർശ ചെയ്തതാണു സർക്കാർ തിരിച്ചയയ്ക്കാൻ കാരണമെന്നും വൈസ് ചാൻസലർ പ്രഫ. സി.ടി.അരവിന്ദകുമാർ പറഞ്ഞു.

English Summary:

Kerala government sent back Syndicate list of MG University Registrar Appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com