ബിജെപിയിൽ ചേർന്ന മുൻ സിപിഐ നേതാവിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്
Mail This Article
തൃശൂർ ∙ ഒരാഴ്ച മുൻപു ബിജെപിയിൽ ചേർന്ന സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ്. വടക്കാഞ്ചേരി മുള്ളൂർക്കര സ്വദേശി വിജേഷ് അള്ളന്നൂരിന്റെ രണ്ടു വീടുകളിലാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വൈകിട്ടോടെ എത്തിയ സംഘം രാത്രി വൈകിയും പരിശോധന തുടർന്നു. സ്വർണാഭരണ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന വിജേഷ് 30 പ്രവർത്തകർക്കൊപ്പമാണ് ഒരാഴ്ച മുൻപു പാർട്ടി വിട്ടത്. ബിജെപി അംഗത്വ ക്യാപെയ്നിന്റെ ഭാഗമായി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വിഷേജ് ഉൾപ്പെടെയുള്ളവർക്ക് അംഗത്വം നൽകുകയും ചെയ്തു. മുള്ളൂർക്കര പഞ്ചായത്തിൽ 11–ാം വാർഡിൽ ഒരുമാസം മുൻപ് ഉപതിരഞ്ഞെടുപ്പു നടന്നിരുന്നു. എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സിപിഐ വിമത സ്ഥാനാർഥിയെ നിർത്തിയതു പ്രദേശത്തു ചർച്ചയായി. ലോക്കൽ സെക്രട്ടറിയായിരുന്ന വിജേഷിന്റെ നേതൃത്വത്തിലാണു വിമത സ്ഥാനാർഥിയെ നിർത്തിയതെന്നു പ്രചാരണമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജയിച്ചതോടെയാണു വിജേഷ് ലോക്കൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. സ്വർണവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ പേരിലാണു റെയ്ഡെന്നു സൂചനയുണ്ട്. കോയമ്പത്തൂർ കേന്ദ്രീകരിച്ചാണു ബിസിനസ് ഇടപാടുകൾ.