ADVERTISEMENT

തിരുവനന്തപുരം ∙ സംവരണ വിഭാഗത്തിലുൾപ്പെട്ടവർക്ക് അർഹമായ മെറിറ്റ് സീറ്റ് നിഷേധിച്ചെന്ന പരാതിയെത്തുടർന്ന് സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള മൂന്നാം അലോട്മെന്റിന്റെ താൽക്കാലിക പട്ടിക പിൻവലിച്ച് തിരുത്തലോടെ അന്തിമ പട്ടിക പുറത്തിറക്കി. 

വ്യാഴാഴ്ച ഉച്ചയോടെ പ്രസിദ്ധീകരിച്ച താൽക്കാലിക പട്ടിക ഇന്നലെ രാവിലെയാണു പിൻവലിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടതിനെത്തുടർന്നായിരുന്നു നടപടി. തുടർന്ന് തിരുത്തു വരുത്തി അന്തിമ പട്ടിക വൈകിട്ട് പ്രസിദ്ധീകരിച്ചു. അലോട്മെന്റ്പ്രകാരം പുതിയ കോളജിൽ പ്രവേശനം നേടാൻ ചൊവ്വാഴ്ച 3 മണി വരെ അവസരമുണ്ടാകുമെന്ന് എൻട്രൻസ് കമ്മിഷണറുടെ ഓഫിസ് അറിയിച്ചു. 

ഒന്നാം വർഷ എൻജിനീയറിങ് ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, അലോട്മെന്റിലുണ്ടായ അനിശ്ചിതത്വം വിദ്യാർഥികളെയും രക്ഷിതാക്കളെയും സമ്മർദത്തിലാക്കിയിരുന്നു. 

താൽക്കാലിക പട്ടികയിൽ, ജനറൽ മെറിറ്റ് പ്രവേശനത്തിന് അർഹതയുള്ള വിദ്യാർഥികളെ സംവരണ സീറ്റിൽ തന്നെ നിലനിർത്തിയതാണു പ്രശ്നമായത്. ഇവരെക്കാൾ കുറഞ്ഞ റാങ്കുള്ളവർക്ക് ജനറൽ മെറിറ്റിൽ പ്രവേശനം ലഭിക്കുന്ന തരത്തിലായിരുന്നു താൽക്കാലിക പട്ടിക. ഇതു സംവരണം അട്ടിമറിക്കാനുള്ള നീക്കമെന്ന പരാതിക്കു വഴിയൊരുക്കുകയും ചെയ്തു.

പ്രശ്നമായത് അലോട്മെന്റ് രീതിയിൽ വരുത്തിയ മാറ്റം

ആദ്യം സമർപ്പിക്കുന്ന ഓപ്ഷൻ അനുസരിച്ചാണ് മുൻവർഷങ്ങളിൽ 3 അലോട്മെന്റുകളും നടത്തിയിരുന്നത്. എന്നാൽ ഇത്തവണ 2 അലോട്മെന്റിനുശേഷം വീണ്ടും ഓപ്ഷൻ ക്ഷണിച്ചു. മൂന്നാം അലോട്മെന്റ് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതായി മാറ്റുകയും ചെയ്തു. ഇതോടെ സംവരണ സീറ്റിൽനിന്ന് മെറിറ്റ് സീറ്റിലേക്കു മാറാനുള്ള അവസരം ഇല്ലാതായെന്നാണു പരാതി. ആദ്യ അലോട്മെന്റുകളിൽ ലഭിച്ച സംവരണ സീറ്റിൽ തന്നെ തുടരേണ്ടിവന്നു. 

സർക്കാർ ഉത്തരവ് ഇല്ലാതെയാണ് എൻട്രൻസ് കമ്മിഷണറേറ്റ് അലോട്മെന്റ് രീതിയിൽ മാറ്റം വരുത്തിയതെന്നു പരാതിയുണ്ട്. എന്നാൽ ആദ്യ അവസരത്തിൽ കൃത്യമായ ഓപ്ഷൻ നൽകാൻ കഴിഞ്ഞില്ലെന്ന പരാതിയെത്തുടർന്നാണ് 2 അലോട്മെന്റിനുശേഷം വീണ്ടും ഓപ്ഷൻ നൽകാൻ അവസരം നൽകിയതെന്നാണ് എൻട്രൻസ് കമ്മിഷണറേറ്റിന്റെ വിശദീകരണം.

English Summary:

Engineering list corrected as irregularity found in temporary ranklist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com