ADVERTISEMENT

മലപ്പുറം∙ പൊലീസ് ഉദ്യോഗസ്ഥർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പൊന്നാനി സ്വദേശിയായ യുവതിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി. അഡിഷനൽ എസ്പി ഫിറോസ് എം.ഷഫീഖിനാണ് അന്വേഷണച്ചുമതല. യുവതിയുടെ പരാതിയുടെ സത്യാവസ്ഥ അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണു എസ്പിയുടെ നിർദേശം. പരാതിയിൽ കഴമ്പുണ്ടെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു നടപടികളിലേക്കു കടക്കും.

പരാതി തെറ്റാണെന്നു കണ്ടെത്തിയാൽ, ആരോപണത്തിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന ഉദ്യോഗസ്ഥരുടെ പരാതിയിൽ നടപടിയുണ്ടാകും. യുവതി നേരത്തേ സമാന ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തി കഴമ്പില്ലെന്നു കണ്ടെത്തിയിരുന്നു.

മുൻ എസ്പി എസ്.സുജിത് ദാസ്, താനൂർ ഡിവൈഎസ്പി വി.വി.ബെന്നി, കോട്ടയ്ക്കൽ ഇൻസ്പെക്ടർ വിനോദ് വറ്റാലൂർ എന്നിവർക്കെതിരെ സ്വകാര്യ ചാനലിലൂടെയാണു യുവതി ആരോപണം ഉന്നയിച്ചത്. ഇന്നലെ രാവിലെ പൊന്നാനി സ്റ്റേഷനിലെത്തി പരാതി നൽകി. ചാനലിലൂടെ പറഞ്ഞ കാര്യങ്ങൾ തന്നെയാണു പരാതിയിലുള്ളത്. പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ എഎസ്പിക്കു നിർദേശം നൽകുകയായിരുന്നു. 

തറവാട് വീടിന്റെ അവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ സഹായം ചോദിച്ചെത്തിയപ്പോൾ അന്നു പൊന്നാനി സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന വിനോദ് പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട പരാതി പറയാനെത്തിയപ്പോൾ ഡിവൈഎസ്പി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പിന്നീട് എസ്പി പീഡിപ്പിച്ചുവെന്നുമാണു പരാതി. 

യുവതിക്കും വാർത്ത നൽകിയ ചാനലിനുമെതിരെ സിവിൽ, ക്രിമിനൽ കേസുകൾ നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ആരോപണമുന്നയിച്ചു യുവതി ചാനലിനോടു സംസാരിക്കുമ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നുവെന്നു പി.വി.അൻവർ എംഎൽഎ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവിൽ അവധിയിലുള്ള ബെന്നി തിരിച്ചെത്തിയാലുടൻ ഡിജിപിക്കു പരാതി നൽകും. പരാതിക്കാരിക്കും ചാനലിനുമെതിരെ സിവിൽ, ക്രിമിനൽ കേസ് ഫയൽ ചെയ്യും

വി.വി.ബെന്നി എസ്പിക്കു പരാതി നൽകി

മലപ്പുറം∙ മുട്ടിൽ മരംമുറിക്കേസിലെ കുറ്റപത്രം സമർപ്പിക്കുന്നതു വൈകിപ്പിക്കാനുള്ള ക്രിമിനൽ ഗൂഢാലോചനയാണു യുവതിയുടെ ആരോപണത്തിനു പിന്നിലെന്നു ചൂണ്ടിക്കാട്ടി താനൂർ ഡിവൈഎസ്പി വി.വി.ബെന്നി എസ്പിക്കു പരാതി നൽകി. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയായിരിക്കെ മുട്ടിൽ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബെന്നി തന്നെയാണ് ഇപ്പോഴും കേസ് കൈകാര്യം ചെയ്യുന്നത്.

മുട്ടിൽ മരംമുറിക്കേസ് സത്യസന്ധമായി അന്വേഷിച്ചതിനു കുറ്റാരോപിതർ പകപോക്കുകയാണെന്നു പരാതിയിൽ പറയുന്നു. ചാനലിന്റെ ഉടമ, റിപ്പോർട്ടർ എന്നിവരുടെ പേരുകൾ പരാതിയിലുണ്ട്. യുവതിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമായിരിക്കും പൊലീസ് ഡിവൈഎസ്പിയുടെ പരാതിയിൽ നടപടിയെടുക്കുക. 

English Summary:

Preliminary investigation on woman's complaint against police officers for sexual assault

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com