ഹേമ കമ്മിറ്റി റിപ്പോർട്ട്:‘ക്ലൈമാക്സിൽ’ പിടിമുറുക്കാൻ സർക്കാർ
Mail This Article
തിരുവനന്തപുരം∙ ഹൈക്കോടതി നിർദേശം അനുസരിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപവും മൊഴികളും സർക്കാർ അന്വേഷണ സംഘത്തിനു വൈകാതെ കൈമാറിയേക്കും. ഇക്കാര്യത്തിൽ കോടതിവിധി കൂടുതൽ പഠിച്ച ശേഷം നടപടിയെടുക്കുമെന്നു മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. റിപ്പോർട്ടിന്മേൽ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും സർക്കാരിന്റെ തുടർനടപടികളെന്നും സൂചനയുണ്ട്.
മൊഴി നൽകിയവരുടെ സ്വകാര്യതയും സുരക്ഷയും പ്രധാനപ്പെട്ടതാണ്. ഇന്നലെ മുഖ്യമന്ത്രിയെ സന്ദർശിച്ച ഡബ്ല്യുസിസി അംഗങ്ങളും ഈ രണ്ടു കാര്യങ്ങളിലാണ് ഊന്നൽ നൽകിയത്. കേസ് അടുത്ത തവണ കോടതി പരിഗണിക്കുമ്പോൾ ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യം സർക്കാർ കോടതിക്കു മുന്നിൽ വയ്ക്കും. അപ്പോഴും കമ്മിറ്റിക്കു മുന്നിൽ ലഭിച്ച മൊഴികളിൽ എന്തു നടപടിയെടുത്തു എന്ന ചോദ്യവും സർക്കാരിനു മുന്നിലെത്തും. ഈ സാഹചര്യത്തിൽ സിനിമാമേഖലയിൽ സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് കൂടുതൽ നിയന്ത്രണങ്ങളിലേക്കു നീങ്ങാനുള്ള തീരുമാനമായിരിക്കും അറിയിക്കുക. സിനിമാനയം രൂപപ്പെടുത്താനുള്ള കോൺക്ലേവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തും.
ഏറെ രഹസ്യമായി സൂക്ഷിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് കൂടുതൽ പേരിലേക്ക് എത്തിയാൽ ഉണ്ടായേക്കാവുന്ന സാഹചര്യത്തെപ്പറ്റിയും സർക്കാരിനു ബോധ്യമുണ്ട് എന്നതിനാൽ വേണ്ടത്ര ഗൃഹപാഠം ചെയ്തായിരിക്കും നടപടികൾ. സാംസ്കാരിക വകുപ്പ് സൂക്ഷിച്ച റിപ്പോർട്ട് ഭേദഗതികളോടെ ആദ്യം പുറത്തുവന്നു. പിന്നീട് കോടതിക്കു മുന്നിലെത്തി. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലേക്കു സമ്പൂർണ റിപ്പോർട്ട് എത്തും. ദേശീയ വനിതാകമ്മിഷൻ റിപ്പോർട്ട് തേടാനുള്ള സാധ്യതയും നിലനിൽക്കുന്നു.