ADVERTISEMENT

തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാർ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെയും മറ്റു പലരുടെയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടു. സർക്കാർ ഇതിനകം സ്വീകരിച്ച നടപടികൾ അടിയന്തരമായി അറിയിക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ, ബാഹ്യശക്തികൾക്കു സ്വാധീനമുള്ള ചിലർ സർക്കാരിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്നു എന്ന വിമർശനവും മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.  

ഫോൺ ചോർത്തൽ സംബന്ധിച്ച് പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിലാണ് സ്വമേധയാ ഗവർണറുടെ ഇടപെടൽ. ‘മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവരുടെ   ഫോൺ സംഭാഷണങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ ചോർത്തുന്നതിനെ അതീവ ഗൗരവമായി കാണണം. സുപ്രീം കോടതി ഉത്തരവുകളുടെയും മാർഗ നിർദേശങ്ങളുടെയും നഗ്നമായ ലംഘനമാണിത്’– കത്തിൽ പറയുന്നു. സുപ്രീം കോടതി ഉത്തരവുകളുടെ കൂടി ചുവടുപിടിച്ചു ഗവർണർ നടത്തിയ വിമർശനം സർക്കാരിനുള്ള സന്ദേശമായാണു കരുതുന്നത്. 

എംഎൽഎയും ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമായുള്ള ഫോ‍ൺ സംഭാഷണത്തിന്റെ, എംഎൽഎ പുറത്തുവിട്ട ഓഡിയോ ക്ലിപ് വളരെ ഗുരുതരമാണെന്നു ഗവർണർ സൂചിപ്പിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവരും തമ്മിൽ ബന്ധമുണ്ടെന്ന് ഉറപ്പിക്കുന്നതാണ് ഇവരുടെ സംഭാഷണമെന്നു സുജിത്ദാസും അൻവറും തമ്മിലുള്ള ഫോൺ കോൾ പരാമർശിച്ച് ഗവർണർ കുറ്റപ്പെടുത്തുന്നു.

അൻവറിന് എതിരെയും നടപടി വേണം

ഫോൺ ചോർത്തിയെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിൽ അൻവറിനെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് ഗവർണർ ആവശ്യപ്പെടുന്നു. എംഎൽഎ തന്നെ ഫോൺ ചോർത്തിയതായി പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത് ഗുരുതരമായ കുറ്റമാണ്. ഇക്കാര്യത്തിലും നിയമപ്രകാരമുള്ള നടപടികൾ വേണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.  പ്രതിപക്ഷത്തു നിന്നുള്ള ആക്രമണവും ഘടകകക്ഷികളുടെ വിമർശനവും നേരിടുന്നതിനിടെയാണു സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഗവർണറും രംഗപ്രവേശം ചെയ്തിരിക്കുന്നത്.

English Summary:

Arif Muhammad Khan intervened in the allegations of phone hacking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com