ADVERTISEMENT

തിരുവനന്തപുരം ∙ ആർഎസ്എസ് നേതൃത്വവുമായി എഡിജിപി എം.ആർ.അജിത്കുമാർ നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് വിശദ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഒരുങ്ങുന്നു. കൂടിക്കാഴ്ച എന്തിന്, ആരുടെ നിർദേശപ്രകാരം നടത്തി എന്നതിനുള്ള ഉത്തരം അജിത്കുമാറിൽ നിന്നു തേടും. വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്നാണു മറുപടിയെങ്കിൽ അതിന്റെ ഉദ്ദേശ്യവും ആരായും. കൂടിക്കാഴ്ചയിൽ ഒപ്പം ആരൊക്കെയുണ്ടായിരുന്നു എന്നതും അന്വേഷിക്കും .

ആർഎസ്എസ് നേതാവ് റാം മാധവുമായി കോവളത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ചെന്നൈയിലെ മലയാളി വ്യവസായി ആർ.പ്രേംകുമാർ, മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്റെ കൊച്ചുമകനും കൈരളി ടിവി മാർക്കറ്റിങ് മാനേജരുമായ ജിഗീഷ് നാരായൺ, ആർഎസ്എസ് നേതാവ് എ.ജയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നുവെന്നാണു മുൻപ് പുറത്തുവന്ന വിവരം. എന്നാൽ, ഇക്കാര്യം പ്രേംകുമാറും ജിഗീഷും നിഷേധിച്ചിരുന്നു.

സർക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയമായി കൂടിക്കാഴ്ചാവിവാദം കത്തിപ്പടർന്നതോടെ, ഇക്കാര്യം പ്രത്യേകം അന്വേഷിക്കാനാണു തീരുമാനം. ഓണം പ്രമാണിച്ച് ഉദ്യോഗസ്ഥരിൽ പലരും അവധിയിലായതിനാൽ ഏതാനും ദിവസത്തിനു ശേഷമേ അന്വേഷണം പൂർണതോതിൽ ആരംഭിക്കൂ.

മലപ്പുറത്തെ സ്വർണം പൊട്ടിക്കലുമായി ബന്ധപ്പെട്ട് അജിത്കുമാറിനും മുൻ എസ്പി സുജിത്ദാസിനുമെതിരെ പി.വി.അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളും അന്വേഷണപരിധിയിലുണ്ട്. കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയെ കാണാതായതുമായി ബന്ധപ്പെട്ട കേസന്വേഷിച്ച കോഴിക്കോട് കമ്മിഷണർ ടി.നാരായണൻ, അന്വേഷണത്തിൽ മലപ്പുറം എസ്പി എസ്.ശശിധരനെ കൂടി ഉൾപ്പെടുത്തിയതും ഡിജിപി പരിശോധിക്കും.

മാമിയുടെ തിരോധാനത്തിൽ എഡിജിപി അജിത്കുമാറിനു പങ്കുണ്ടെന്ന് അൻവർ ആരോപിച്ചതിനു പിന്നാലെ, അന്വേഷണവിവരങ്ങൾ എഡിജിപി വഴി തനിക്ക് അയയ്ക്കരുതെന്ന നിർദേശം നാരായണനും ശശിധരനും ലംഘിച്ചതിൽ ഡിജിപിക്ക് അതൃപ്തിയുണ്ട്. ഇക്കാര്യത്തിൽ ഇരുവരോടും വിശദീകരണം തേടുമെന്നാണ് സൂചന. അനധികൃത സ്വത്തുസമ്പാദനം അടക്കമുള്ള പരാതികളിൽ അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണം സംബന്ധിച്ച സർക്കാർ ഉത്തരവ് വരുംദിവസങ്ങളിൽ പുറത്തിറങ്ങുമെന്നാണു വിവരം.

English Summary:

Detailed investigation will come on RSS-ADGP meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com