ADVERTISEMENT

കൊച്ചി / തിരുവനന്തപുരം ∙ വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയവയ്ക്കുള്ള സഹായത്തിനായി കേന്ദ്ര സർക്കാരിനു സമർപ്പിച്ച രേഖയിലെ കണക്കുകൾ വിവാദമായത് സംസ്ഥാന സർക്കാരിന് മറ്റൊരു തലവേദനയായി. ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നേടിയെടുക്കാൻ തയാറാക്കിയ നിവേദനത്തിലെ കണക്കുകളാണിതെന്നും വിവാദത്തിൽ കാര്യമില്ലെന്നുമാണു സർക്കാരിന്റെ നിലപാട്. 

സർക്കാർ കണക്കാക്കിയ തുക

∙ 1555 വീടുകൾ പൂർണമായി തകർന്നു. 452 എണ്ണം ഭാഗികമായും. താമസക്കാർക്കു വസ്ത്രങ്ങളും പാത്രങ്ങളും ഉൾപ്പെടെ നഷ്ടപ്പെട്ടു. ആകെ സഹായധന തുക 1,00,35,000 രൂപ.

∙ തൊഴിൽ സഹായമായി ദിവസ വേതനം 300 രൂപ നിരക്കിൽ 2010 പേർക്ക് 90 ദിവസത്തേക്ക് ആകെ 5.42 കോടി

∙ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും അയ്യായിരത്തിലേറെപ്പേരും 150 യന്ത്രങ്ങളും വേണ്ടിവന്നു. രക്ഷാപ്രവർത്തകരെയും സൈന്യത്തെയും എത്തിച്ചതിന് 4 കോടി, ഭക്ഷണം, വെള്ളം –10 കോടി, താമസം 15 കോടി, ആൾക്കാരെ മാറ്റാനായി വാഹനങ്ങൾക്ക് 12 കോടി

∙ ഡ്രോൺ, റഡാർ, ഐബോഡ് തുടങ്ങിയവയ്ക്ക് 3 കോടി, ജെസിബി, ഹിറ്റാച്ചി, ക്രെയിൻ തുടങ്ങിയവയ്ക്ക് 15 കോടി, മൃതദേഹങ്ങളുടെ ‍ഡിഎൻഎ സാംപിളിങ്ങിന് 3 കോടി.

∙ റിലീഫ് ക്യാംപിൽ ഭക്ഷണം 8 കോടി, വസ്ത്രം 11 കോടി, ചികിത്സ 8 കോടി, ജനറേറ്റർ 7 കോടി.

∙ രക്ഷാപ്രവർത്തകരെ എത്തിക്കാനും മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യാനും വിഐപികൾക്കും മറ്റുമായി ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനങ്ങൾ ഉപയോഗിച്ചതിന് 17 കോടി.

∙ ദുരന്തബാധിത പ്രദേശത്തു ശുദ്ധജല വിതരണത്തിന് 3 കോടി.

∙ ടൂറിസത്തിനുണ്ടായ നഷ്ടം 50 കോടി രൂപ. 

∙ കൃഷിക്കും അനുബന്ധകാര്യങ്ങളെ ആശ്രയിക്കുന്നവർക്കുണ്ടായ നഷ്ടം 15 കോടി

∙ സർക്കാർ സ്വത്ത് നഷ്ടം 56 കോടി 

∙ വാഹന നഷ്ടം 26 കോടി

∙ മതസ്ഥാപനങ്ങളുടെ നഷ്ടം 18 കോടി 

പുനർനിർമാണം

സർക്കാർ കണക്കാക്കിയിരിക്കുന്ന തുകയിങ്ങനെ: 

∙ ഭാഗികമായി തകർന്ന 452 വീടുകളുടെ പുനർനിർമാണത്തിന് 9.04 കോടി

∙ 35 കുടിലുകൾക്കായി 5 ലക്ഷം

∙ 111 തൊഴുത്തുകൾക്ക് 18 ലക്ഷം

∙ ഒരു കിലോമീറ്റർ സംസ്ഥാന പാതയുടെ പുനർനിർമാണത്തിന് 5 കോടി

∙ 14.15 കിലോമീറ്റർ ഗ്രാമീണ റോഡുകൾക്ക് 1.13 കോടി

∙ 3 പാലങ്ങൾക്ക് 13 കോടി

∙ 25 കിണറുകൾ വൃത്തിയാക്കാൻ 12 ലക്ഷം

∙ 3 സ്കൂളുകൾക്ക് 18 കോടി 

തെറ്റായ കണക്ക് പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ സർക്കാർ ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ എന്ന പേരിൽ പുറത്തുവന്ന വാർത്തകൾ വാസ്തവവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  പ്രതീക്ഷിക്കുന്നതും വരാനിരിക്കുന്ന അധികച്ചെലവുമടക്കം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനു നൽകിയ നിവേദനത്തിലെ കണക്കുകളാണു ഹൈക്കോടതിയിൽ സമർപ്പിച്ചതെന്നും ചെലവായ തുകയെന്ന പേരിൽ അതിനെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ദേശീയ ദുരന്തപ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയാറാക്കിയ നിവേദനത്തിലെ കണക്കുകളാണു മാധ്യമങ്ങൾ തെറ്റായി അവതരിപ്പിക്കുന്നത്. ആകെ ചെലവഴിച്ച തുകയോ നഷ്ടമോ അല്ല. മറിച്ച്, കേന്ദ്രത്തിൽ നിന്നു കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയുടെ ഏകദേശ കണക്കാണിത്. രക്ഷാപ്രവർത്തനവും പുനരധിവാസവും മുന്നിൽക്കണ്ട് തയാറാക്കിയ നിവേദനമാണിത്. 

ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കു തുരങ്കംവയ്ക്കുന്ന ശ്രമത്തിന്റെ ഭാഗമാണു വ്യാജപ്രചാരണമെന്നും ദുരന്തബാധിതർക്ക് അർഹമായ സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

പ്രതിഫലമൊന്നും വാങ്ങാതെയാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങളിൽ രാപകലില്ലാതെ വൈറ്റ്ഗാർഡ് അംഗങ്ങൾ പങ്കെടുത്തത്. 1300 അംഗങ്ങളാണു ദുരന്തമേഖലയിലുണ്ടായിരുന്നത്. ആരും പ്രതിഫലം കൈപ്പറ്റിയിട്ടില്ല.

മേപ്പാടി മാരിയമ്മൻ കോവിലിനു കീഴിലെ ശ്മശാനത്തിൽ 64 പേരെയാണു സംസ്കരിച്ചത്. ഇതിനു പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ല. കൂടാതെ, 2 മൃതദേഹങ്ങൾ കർണാടകയിലെ ചാമരാജ്നഗറിൽ എത്തിച്ചു നൽകി. യാത്രാചെലവുകളെല്ലാം സേവാഭാരതിയാണു വഹിച്ചത്. 

English Summary:

Wayanad relief cost: Government denies controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com