ADVERTISEMENT

കൊച്ചി/ തിരുവനന്തപുരം ∙ വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയവയ്ക്കുള്ള സാമ്പത്തിക സഹായത്തിനായി കേന്ദ്ര സർക്കാരിനു സംസ്ഥാനം സമർപ്പിച്ച രേഖയിലെ കണക്കുകളെച്ചൊല്ലി വിവാദം. ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ചെലവു വരും എന്നതടക്കം അവിശ്വസനീയ കണക്കുകളാണു സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചതെന്നാണ് ആക്ഷേപം. സർക്കാരിനെ കടന്നാക്രമിച്ചു കോൺഗ്രസും ബിജെപിയും രംഗത്തിറങ്ങിയതോടെ, വിഷയം ഭരണ – പ്രതിപക്ഷ പോരിനു വഴിവച്ചു.

എന്നാൽ, വയനാട്ടിൽ സംസ്ഥാന സർക്കാർ ചെലവാക്കിയ തുകയുടെ കണക്കല്ല, പ്രതീക്ഷിച്ച ചെലവിന്റെ വിവരങ്ങളാണു രേഖയിലുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ദുരന്തബാധിതർക്ക് അർഹമായ നഷ്ടപരിഹാരം കേന്ദ്രത്തിൽനിന്നു നേടിയെടുക്കാൻ തയാറാക്കിയ നിവേദനത്തിലെ കണക്കുകളാണിതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടു സ്വമേധയായെടുത്ത കേസിൽ ഹൈക്കോടതിയിൽ നൽകിയ മെമ്മോയ്ക്ക് അനുബന്ധമായാണു കേന്ദ്രത്തിനുള്ള രേഖ സർക്കാർ ചേർത്തത്. ‘മെമ്മോറാണ്ടം കേരള’ എന്ന തലക്കെട്ടിൽ ഓഗസ്റ്റ് 17നു തയാറാക്കിയ രേഖയിൽ, 359 മൃതദേഹങ്ങൾ സംസ്കരിക്കാൻ 75,000 രൂപ വീതം 2.77 കോടി രൂപയാണു ചെലവ് കണക്കാക്കിയിരിക്കുന്നത്. സംസ്ഥാന ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിന്റെ (എസ്ഡിആർഎഫ്) വ്യവസ്ഥകൾ പ്രകാരം പൂർണമായോ താമസയോഗ്യമല്ലാത്ത തരത്തിലോ തകർന്ന വീടുകളുടെ പുനരുദ്ധാരണത്തിന് 233.25 കോടി രൂപ വേണ്ടിവരുമെന്നാണു കണക്ക്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ആകെ സഹായധനം കണക്കാക്കിയിരിക്കുന്നത് 14.36 കോടിയും പരുക്കേറ്റവർക്ക് 1.75 കോടി രൂപയുമാണ്. ബെയ്‌ലി പാലത്തിന്റെ നിർമാണത്തിനും അനുബന്ധ ജോലികൾക്കും ഒരു കോടി, ടോർച്ചുകൾ– മഴക്കോട്ട്– കുട– ഗംബൂട്ട്സ് എന്നിവയ്ക്ക് 2.98 കോടി, രക്ഷാപ്രവർത്തകരുടെ ചികിത്സയ്ക്ക് 2.02 കോടി, ക്യാംപുകളിലെ ജനറേറ്ററിന് 7 കോടി, കെട്ടിട അവശിഷ്ടങ്ങളും പാറക്കഷണങ്ങളും നീക്കം ചെയ്യാനും മറ്റുമായി 36 കോടി തുടങ്ങിയ കണക്കുകളും പട്ടികയിലുണ്ട്.

English Summary:

Wayanad: Controversy over figures in state’s document submitted to central government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com