കോൺഗ്രസ് നേതാവിനു നേരെ വധശ്രമം: 11 പേർ കുറ്റക്കാർ; ശിക്ഷ 28ന്
Mail This Article
കൊട്ടാരക്കര∙ കോൺഗ്രസ് പ്രകടനത്തിനിടെ മുൻ ഡിസിസി അംഗവും നിലവിൽ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ദിനേശ് മംഗലശേരിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സിപിഎം മുൻ ഏരിയ സെക്രട്ടറി അടക്കം 11 പേർ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. പ്രതികളെ 28 വരെ റിമാൻഡ് ചെയ്യാനും കൊട്ടാരക്കര അസി. സെഷൻസ് കോടതി ഉത്തരവായി. ശിക്ഷ 28 നു വിധിക്കും.
സിപിഎം മുൻ ഏരിയ സെക്രട്ടറി കോട്ടാത്തല എൻ.ബേബി, എൽഡിഎഫ് ഭാരവാഹികളായ നിസാം, ശ്രീകുമാർ, ജയകുമാർ,നിസാം (സുധി), അരുൺ, സന്തോഷ്, ദീപു, ബിജു ഷംസുദീൻ, അരുൺ ദേവ്, ദിലീപ് തോമസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയത്. നിലവിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമാണ് എൻ.ബേബി. പ്രതികളിൽ 8 പേർ സിപിഎം, ഡിവൈഎഫ്ഐ ഭാരവാഹികളും ദിലീപ് തോമസ്, ദീപു എന്നിവർ സിപിഐ ഭാരവാഹികളും ബിജു ഷംസുദീൻ ആർവൈഎഫ്‍ ഭാരവാഹിയും ആയിരുന്നു. 2013 ജൂലൈ 12ന് ആണ് കേസിനാസ്പദമായ സംഭവം. സോളർ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കേന്ദ്ര സഹമന്ത്രി കൊടിക്കുന്നിൽ സുരേഷിനും അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെയായിരുന്നു ആക്രമണം. പ്രകടനം താലൂക്ക് ആശുപത്രി പരിസരത്ത് എത്തിയപ്പോൾ സമീപത്തെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ നിന്നും കല്ലേറുണ്ടായി. കല്ലേറിന് പിന്നാലെ പാർട്ടി ഓഫിസിൽ നടന്ന യോഗത്തിൽ ഉണ്ടായിരുന്ന എൽഡിവൈഎഫ് പ്രവർത്തകർ ഇറങ്ങി വന്ന് പ്രകടനക്കാരെ ആക്രമിച്ചു. ബേബിയുടെ നേതൃത്വത്തിൽ ലോട്ടസ് ഇടറോഡിന് സമീപം ദിനേഷ് മംഗലശേരിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ദിനേശിന്റെ തലയ്ക്ക് വെട്ടേൽക്കുകയും ഇടതുകൈയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. വടിവാൾ, വിറക് കഷണങ്ങൾ, പാറച്ചീളുകൾ എന്നിവ കൊണ്ട് അടിച്ചും ഇടിച്ചും പരുക്കേൽപിച്ചെന്നാണ് കേസ്. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ തെളിവായി പൊലീസ് കോടതിയിൽ ഹാജരാക്കി.