എല്ലാം പാർട്ടിക്കെതിര്: ദിശാസൂചകമായി പിണറായിയുടെ പ്രതികരണം
Mail This Article
ന്യൂഡൽഹി ∙ പി.വി.അൻവറിന്റെ ആരോപണങ്ങൾക്കു കേരളത്തിൽ മറുപടി നൽകാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തിയത്. എന്നാൽ, പൊളിറ്റ്ബ്യൂറോ യോഗത്തിനായി കേരള ഹൗസിൽനിന്ന് എകെജി ഭവനിലേക്ക് ഇറങ്ങിയപ്പോൾ ചാനൽ മൈക്കുകൾക്കു മുന്നിൽനിന്ന് ഏതാനും മിനിറ്റ് പ്രസ്താവന നടത്തി. അൻവറിന്റെ ആരോപണം പാർട്ടിക്കും എൽഡിഎഫിനും സർക്കാരിനും എതിരെയാണ് എന്ന വിലയിരുത്തലാണ് പിണറായി അവതരിപ്പിച്ചത്.
അൻവറിന്റെ യഥാർഥ ഉന്നം മുഖ്യമന്ത്രിതന്നെയാണെന്ന് പാർട്ടി നേതൃനിരയിലെ ചിലർ തന്നെ പരസ്യപ്രസ്താവന നടത്തിയതിനു പിന്നാലെയാണ് പിണറായിയുടെ വിശകലനം ഉണ്ടായതെന്നതു ശ്രദ്ധേയം. ആരോപണങ്ങളെ നേരിടാനുള്ള ബാധ്യത പാർട്ടിയെ മാത്രമല്ല, എൽഡിഎഫിനെയും അദ്ദേഹം ഏൽപിച്ചു. എന്നാൽ, ആരോപണങ്ങൾക്ക് താൻ പിന്നീടൊരു ഘട്ടത്തിൽ വിശദമായി മറുപടി പറയുമെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തുന്ന വാർത്താസമ്മേളനത്തിലുൾപ്പെടെ തൽക്കാലം എങ്ങനെ പ്രതികരിക്കണം എന്ന നിർദേശം പോലെയായി മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.