ADVERTISEMENT

മലപ്പുറം ∙ മലബാറിലെ ന്യൂനപക്ഷ വോട്ട് ബാങ്കിലേക്കു കടന്നുകയറാൻ പിണറായി വിജയനെ മുന്നിൽനിർത്തി സിപിഎം പയറ്റുന്ന തന്ത്രങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് പി.വി.അൻവർ അഴിച്ചുവിട്ട ആരോപണങ്ങൾ. സംഘപരിവാറിനോടു വിട്ടുവീഴ്ചയില്ലാത്ത നേതാവായി പിണറായിയെ ഉയർത്തിക്കാട്ടിയാണു സിപിഎം വർഷങ്ങളായി മലബാറിൽ വോട്ട് ചോദിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ചോദ്യം ചെയ്യാനാകാത്ത ശക്തിയാകുകയും കോൺഗ്രസ് ദുർബലമാകുകയും ചെയ്തതോടെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഈ പ്രചാരണത്തിനു സ്വീകാര്യത ലഭിച്ചു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരവിന്റെ അടയാളങ്ങൾ കാണിച്ചതു സിപിഎമ്മിന്റെ ഈ വാദത്തിന്റെ ശക്തി ചോർത്തി. മുഖ്യമന്ത്രി മുതൽ സിപിഎം ജില്ലാ സെക്രട്ടറി വരെയുള്ളവർ ആർഎസ്എസുമായി സന്ധി ചെയ്യുന്നവരാണെന്ന പി.വി.അൻവറിന്റെ ആരോപണം പിണറായിയുടെ ‘ന്യൂനപക്ഷ സംരക്ഷക’ പ്രതിഛായയെയാകും ബാധിക്കുക. പൊലീസിൽനിന്നു നീതി ലഭിക്കുന്നില്ലെന്ന പരാതി സിപിഎമ്മിനോടു ചേർന്നുനിൽക്കുന്ന സാമുദായിക സംഘടനകൾ ഉൾപ്പെടെ നേരത്തേ ഉയർത്തിയതാണ്. ഭരണകക്ഷി എംഎൽഎ തന്നെ ഇതു വിളിച്ചു പറയുമ്പോൾ നിലപാടിനു കൂടുതൽ സ്വീകാര്യത ലഭിച്ചെന്ന വിശ്വാസത്തിലാണ് ഈ സംഘടനകൾ.

മലബാറിലെ യുഡിഎഫ് കോട്ടകൾ ഇളക്കാൻ യുഡിഎഫിലെ അസംതൃപ്തരെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയെന്നതായിരുന്നു സിപിഎം നിലപാട്. ടി.കെ.ഹംസ മുതൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ മത്സരിച്ച കെ.എസ്.ഹംസ വരെയുള്ളവർ ഇതിന് ഉദാഹരണം. ഇവരെ മുന്നിൽനിർത്തിയാണു മുൻപ് സിപിഎം ന്യൂനപക്ഷ വോട്ടിലേക്കു കടന്നുകയറാൻ ശ്രമം നടത്തിയിരുന്നത്. എന്നാൽ, പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ സമുദായ സംഘടനകളുമായും നേതാക്കളുമായും നേരിട്ടു ബന്ധം സ്ഥാപിച്ചു തുടങ്ങി.

കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഇടതുപക്ഷ മുന്നേറ്റത്തിനു ന്യൂനപക്ഷ പിന്തുണ ഗുണം ചെയ്തുവെന്നു ഇടതുമുന്നണി വിലയിരുത്തിയിരുന്നു. പരമ്പരാഗതമായി ഇടതുപക്ഷം ദുർബലമായ ചില മേഖലകളിലെ അപ്രതീക്ഷിത മുന്നേറ്റതിനു ‘പിണറായി ഫാക്ടർ’ കാരണമായതായി എതിരാളികളും വിലയിരുത്തി. സമുദായ സംഘടനകളുമായുള്ള പിണറായിയുടെ നേരിട്ടുള്ള ഇടപെടൽ ഗുണം ചെയ്തുവെന്ന നിഗമനം യുഡിഎഫിനുമുണ്ടായി. മുസ്‌ലിം ലീഗുമായി ചേർന്നുനിൽക്കുന്ന സമസ്തയിലെ ഒരു വിഭാഗം ഇടതുപക്ഷ അനുകൂല നിലപാടു സ്വീകരിച്ചത് ഇതിന്റെ തുടർച്ചയായി വ്യാഖ്യാനിക്കപ്പെട്ടു.

സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തിലുണ്ടായ അസ്വസ്ഥത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. അടുത്ത തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അതിന്റെ അലയൊലികളുണ്ടാകാമെന്ന് ഇടതുപക്ഷം കണക്കുകൂട്ടിയിരിക്കെയാണ് അൻവറിന്റെ ആരോപണ ശരങ്ങൾ. കൂടുതൽ ഇടതുപക്ഷ സ്വതന്ത്രർ അൻവറിനെ പിന്തുണച്ചു രംഗത്തെത്തുമെന്ന സൂചനകളും ശക്തം.

English Summary:

PV Anwar against CPM's Malabar strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com