തെളിവില്ലെന്നു വിലയിരുത്തൽ പിതാവിന്റെ മരണം: മകനെ ഹൈക്കോടതി വിട്ടയച്ചു
Mail This Article
കൊച്ചി ∙ പിതാവിനെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റക്കാരനെന്നു കണ്ടു തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച മകനും സഹകരണ ബാങ്ക് ജീവനക്കാരനുമായ ഏബ്രഹാമിനെ (ജോസി) ഹൈക്കോടതി മതിയായ തെളിവില്ലെന്നു വിലയിരുത്തി വിട്ടയച്ചു. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏബ്രഹാമിന്റെ അപ്പീൽ അനുവദിച്ചാണു ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
2013 നവംബർ 15നായിരുന്നു സംഭവം. ജോസിന്റെ പിതാവ് സ്കറിയ(65)ആണു കൊല്ലപ്പെട്ടത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷൻ കേസ്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ എത്തിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ തെളിവുകളിലെ പൊരുത്തക്കേടുകളും പഴുതുകളും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനു സാഹചര്യങ്ങൾ കൃത്യമായി സ്ഥാപിക്കാനായില്ലെന്നു കോടതി പറഞ്ഞു. പ്രതിക്കായി സീനിയർ അഭിഭാഷകൻ പി.വിജയഭാനു ഹാജരായി.