ADVERTISEMENT

തൃശൂർ ∙ എസ്ബിഐയുടെ 3 എടിഎം കൗണ്ടറുകൾ തകർത്ത് 68.82 ലക്ഷം രൂപ കവർന്ന സംഭവം സിനിമാ സ്റ്റൈലിൽ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും മേവാത്തി ഗ്യാങ് തലവനായ എ.മുഹമ്മദ് ഇക്രാം (42) ആണെന്നു പൊലീസ് കണ്ടെത്തൽ. എടിഎം കവർച്ചക്കേസിൽ മഹാരാഷ്ട്ര പൊലീസ് 2021ൽ പിടികൂടിയ ഇയാൾ 2 മാസം മുൻപാണു ജയിലിൽ നിന്നിറങ്ങിയത്.

ഒരാഴ്ചയോളം തൃശൂരിൽ തങ്ങി ഇയാൾ കൗണ്ടറുകൾ കണ്ടെത്തി ‘സാധ്യതാ പഠനം’ നടത്തി. ഹരിയാനയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലുമായി 6 എടിഎം കവർച്ചക്കേസുകൾ ഇക്രാമിന്റെ പേരിലുണ്ട്. ഇയാൾക്കു രാജ്യംമുഴുവൻ നീളുന്ന തസ്കര ശൃംഖലയുമായി അടുത്ത ബന്ധമുണ്ട്. 

മാപ്രാണത്തെയും സ്വരാജ് റൗണ്ട് (നായ്ക്കനാൽ) – ഷൊർണൂർ റോഡിന്റെ ആരംഭത്തിലെയും കോലഴിയിലെയും എടിഎം കൗണ്ടറുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർത്ത് പണം കവർന്ന ശേഷം കാർ കണ്ടെയ്നർ ലോറിയിൽ കയറ്റി കടന്നുകളഞ്ഞ സംഘത്തെ നാമക്കലിൽ വച്ചാണു തമിഴ്നാട് പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴടക്കിയത്.

ഒരാൾ വെടിയേറ്റു കൊല്ലപ്പെടുകയും 6 പേർ പിടിക്കപ്പെടുകയും ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തതായി നാമക്കൽ എസ്പി രാജേഷ് കണ്ണൻ ‘മനോരമ’യോടു പറഞ്ഞു. കേരള പൊലീസ്, മജിസ്ട്രേറ്റ് കോടതിയിൽനിന്നു പ്രൊഡക്‌ഷൻ വാറന്റ് വാങ്ങി ഹാജരാക്കിയാലുടൻ പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകും. എല്ലാവർക്കുമെതിരെ വധശ്രമത്തിനു കൂടി കേസ് എടുത്തു.

ഇവർ സഞ്ചരിച്ച കണ്ടെയ്നർ ലോറിയിൽനിന്ന് 67 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ടെന്നും എസ്പി പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ഒഡീഷ, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന  പൊലീസ് സംഘങ്ങളും ചോദ്യം ചെയ്യലിനായി ക്യാംപ്  ചെയ്യുന്നുണ്ട്. 

ഏറ്റുമുട്ടലും വെടിവയ്പുമൊക്കെ ദേശീയ പ്രാധാന്യമുള്ള വാർത്തയായി മാറിയതോടെ തമിഴ്നാട് പൊലീസിലെ 4 സംഘങ്ങളെ തുടരന്വേഷണത്തിനു നിയോഗിച്ചു. ഇവർ മേവാത്തിയിലേക്കു പോയി വിശദമായ അന്വേഷണം നടത്തുമെന്നാണു വിവരം. കേരളത്തിനും തമിഴ്നാടിനും പുറമെ തെലങ്കാന, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും പ്രതികൾ കവർച്ച നടത്തിയിട്ടുണ്ട്. ഇക്രാമിന്റെ സംഘവുമായി നേരിട്ടു ബന്ധമുള്ള മറ്റൊരു മേവാത്തി സംഘം 12 എടിഎം കൗണ്ടറുകൾ കൊള്ളയടിച്ചതിനു കർണാടകയിൽ പിടിക്കപ്പെട്ടത് ഏതാനും മാസം മുൻപാണ്. 2 കോടി രൂപയോളം ഈ സംഘം അന്നു കവർന്നിരുന്നു. 

English Summary:

Thrissur ATM theft is planned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com