ADVERTISEMENT

ന്യൂഡൽഹി∙ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം പ്രസിദ്ധീകരിക്കാൻ ഇടനില നിന്ന ടി.ഡി. സുബ്രഹ്മണ്യന്റെ പിതാവും സിപിഎമ്മിന്റെ ഹരിപ്പാട് മുൻ എംഎൽഎയുമായ ടി.കെ. ദേവകുമാർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 3 ദിവസം മുൻപ് പ്രസിദ്ധീകരിച്ച ഫെയ്സ്ബുക് പോസ്റ്റ് ഇന്നലെ രാവിലെ ‘അപ്രത്യക്ഷമായി’. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് ഏകദേശം ഒരു മണിക്കൂർ മുൻപാണ് നീക്കം ചെയ്തത്. താൻ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടില്ലെന്നാണ് ദേവകുമാർ മനോരമയ്ക്കു നൽകിയ വിശദീകരണം. സ്വർണക്കടത്തിനെയും ഹവാല ഇടപാടുകളെയും എതിർക്കുന്ന മുഖ്യമന്ത്രിയെ ക്രൂശിക്കാൻ ശ്രമിക്കുന്നവർ ആരെയാണ് സംരക്ഷിക്കുന്നതെന്നായിരുന്നു പ്രധാനചോദ്യം.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 13ന് ഡൽഹിയിൽ പുറത്തിറങ്ങിയ അജ്ഞാത വാർത്താക്കുറിപ്പിലും പ്രതിപാദിച്ചത് ഈ വിഷയം തന്നെയായിരുന്നു. സ്വർണക്കടത്ത് മാഫിയയെ അമർച്ച ചെയ്തതാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുയരാൻ കാരണമെന്നായിരുന്നു കുറിപ്പിന്റെ തലക്കെട്ടു തന്നെ.

കഴിഞ്ഞ 5 വർഷത്തിനിടയിൽ 81 കോടി രൂപ മൂല്യമുള്ള 150 കിലോ സ്വർണം പിടികൂടിയെന്നും ഹവാല കേസുകളിൽ 123 കോടി രൂപ പിടിച്ചെന്നും കാണിച്ച് പ്രസിദ്ധീകരിച്ച വാർത്തകളും ‘തെളിവ്’ എന്ന പേരിൽ ദേവകുമാർ പോസ്റ്റ് ചെയ്തിരുന്നു. നിലവിൽ കയർഫെഡ് ചെയർമാനാണ് ടി.കെ. ദേവകുമാർ.

ടി.കെ ദേവകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

‘ഹവാല കോടികളും കള്ളക്കടത്തുനടത്തി എത്തിക്കുന്ന സ്വർണവും രാഷ്ട്രപുനർനിർമാണത്തിനാണോ ഉപയോഗിക്കുന്നത്? അതിനെ എതിർക്കുന്ന മുഖ്യമന്ത്രിയെ ക്രൂശിക്കാൻ ശ്രമിക്കുന്നവർ ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്? രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ തന്നെ തകിടംമറിക്കാൻ ശ്രമിക്കുന്ന ദേശവിരുദ്ധ ശക്തികൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരും...അതിലിപ്പൊ ഘോര ഘോരം പ്രസംഗിക്കുന്ന കോൺഗ്രസ്–ലീഗ് നേതാക്കളുടെ തനിനിറം കേരളത്തിലെ ജനങ്ങൾക്ക് നല്ലവണ്ണം മനസ്സിലാകും. 150 കിലോ സ്വർണം കടത്തുകാരിൽ നിന്ന് പിടിച്ച പൊലീസിനെ തന്നെ കുറ്റക്കാരനാക്കാൻ ശ്രമിക്കുന്ന അൻവറിന്റെ രാഷ്ട്രീയലക്ഷ്യങ്ങൾ മനസ്സിലാവാത്തവരല്ല സഖാക്കളും കേരളത്തിലെ ജനങ്ങളും. കേരളം പിണറായിയോടൊപ്പം തന്നെ!’

‘അജ്ഞാത വാർത്താക്കുറിപ്പി’ന്റെ തലേന്ന് പൊലീസ് വെബ്സൈറ്റിൽ കണക്ക്

13ന് ഡൽഹിയിലെ ചില ഇംഗ്ലിഷ് മാധ്യമങ്ങൾക്ക് ലഭിച്ച അജ്ഞാത വാർത്താക്കുറിപ്പിൽ കഴിഞ്ഞ 5 വർഷത്തെ സ്വർണക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും കണക്ക് ഉൾപ്പെടുത്തിയിരുന്നു. അതിന് കൃത്യം ഒരു ദിവസം മുൻപ് കേരള പൊലീസിന്റെ വെബ്സൈറ്റിൽ കഴിഞ്ഞ 5 വർഷത്തെ ഹവാല/സ്വർണക്കടത്ത് കേസുകളുടെ വിവരങ്ങൾ പട്ടികയായി അപ്‍ഡേറ്റ് ചെയ്തു. ‘കഴിഞ്ഞ 5 വർഷത്തെ സ്വർണക്കടത്ത്, ഹവാല കേസുകളുടെ വിവരങ്ങൾ’ എന്നാണ് പേജിന്റെ തലക്കെട്ട് (ലിങ്ക്: bit.ly/klpolicestats)

സെപ്റ്റംബർ 12ന് മുൻപ് ഇങ്ങനെയൊരു പേജുണ്ടായിരുന്നതായി ഇന്റർനെറ്റ് ആർക്കൈവിൽ തെളിവില്ല. അതായത്, 13നിറങ്ങിയ ‘അജ്ഞാത വാർത്താക്കുറിപ്പ്’ തൊട്ടുതലേന്ന് കേരള പൊലീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതു കഴിഞ്ഞ് എട്ടാം ദിവസമായ സെപ്റ്റംബർ 21ന് നടക്കുന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സ്വർണക്കടത്ത്/ഹവാല കേസുകളുടെ കണക്ക് പറയുന്നത്. അതിനും ദിവസങ്ങൾക്കു മുൻപ് തന്നെ കേരളത്തിലെ സ്വർണവേട്ട ഊർജിതമാണെന്ന തരത്തിൽ പ്രതീതിയുണ്ടാക്കാൻ ശ്രമമുണ്ടായിരുന്നുവെന്നു വ്യക്തം. 21നു മുൻപ് തന്നെ പല ഇംഗ്ലിഷ് മാധ്യമങ്ങളിലും ഈ കണക്ക് സംബന്ധിച്ച വാർത്തകളും വന്നു.

സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ കൂടുതലും പിടികൂടുന്നതു മലപ്പുറത്താണെന്ന് വാർത്താക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. നിരോധിത സംഘടനകളെ സഹായിക്കാനാണു സംസ്ഥാനത്തേക്കുള്ള ഹവാലപ്പണത്തിൽ അധികവുമെന്നാണു കരുതുന്നതെന്നും കുറിപ്പിൽ പറയുന്നു (ഇംഗ്ലിഷ് ഭാഗം ഇങ്ങനെ: A significant portion of the hawala funds is believed to have been funnelled into the state to support banned organizations, with the majority of seizures taking place in Malappuram district).

English Summary:

TD Subramanian's facebook post disappeared just before Chief Minister's press conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com