പദ്മിനി പിള്ളയും നളിനി ടാറ്റയും വൈറ്റ്ഹൗസ് ഫെലോസ്
Mail This Article
വാഷിങ്ടൻ ∙ വൈറ്റ്ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ കീഴിൽ നേതൃപരിശീലനത്തിന് അവസരമൊരുക്കുന്ന വൈറ്റ്ഹൗസ് ഫെലോസ് പ്രോഗ്രാമിലേക്ക് ഇന്ത്യൻവംശജരായ പദ്മിനി പിള്ളയും നളിനി ടാറ്റയും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണത്തെ വൈറ്റ്ഹൗസ് ഫെലോസ് പ്രോഗ്രാമിലുള്ള 15 പേരിലെ ഇന്ത്യൻവംശജർ ഇവർ രണ്ടുപേരുമാണ്.
ബോസ്റ്റണിൽനിന്നുള്ള പദ്മിനി അർബുദചികിത്സാ വിദഗ്ധയും ഇമ്യൂണോളജിയിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയിട്ടുള്ള ഗവേഷകയുമാണ്. വൈറ്റ്ഹൗസിലെ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിൽ ഒരു വർഷം സേവനമനുഷ്ഠിക്കും. വൈറ്റ്ഹൗസ് കാബിനറ്റ് അഫയേഴ്സിലേക്കു നിയമിക്കപ്പെട്ട നളിനി ടാറ്റ ന്യൂയോർക്കുകാരിയാണ്. ന്യൂയോർക്ക് പ്രസ്ബിറ്റേരിയൻ വൈൽ കോർനൽ മെഡിക്കൽ സെന്റർ – മെമ്മോറിയൽ സ്ലോൻ കെറ്ററിങ് കാൻസർ സെന്റർ ന്യൂറോസർജറി റസിഡന്റ് ആണിപ്പോൾ.
യേൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഇമ്യൂണോ ബയോളജിയിൽ പിഎച്ച്ഡി നേടിയ പദ്മിനി പിള്ള കോവിഡ് മഹാമാരിക്കാലത്ത് വാക്സിനേഷൻ ഉൾപ്പെടെ വിഷയങ്ങളിലെ സംവാദങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പദ്മിനി നേതൃത്വം നൽകിയ എംഐടി ഗവേഷകസംഘം അർബുദചികിത്സയ്ക്കായുള്ള നാനോതെറപ്പി വികസിപ്പിച്ചിരുന്നു. സഹോദരൻ സതീഷ് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ സാൻഫ്രാൻസിസ്കോയിൽ പ്രഫസറാണ്. ഇവരുടെ അമ്മയും ഗണിതശാസ്ത്രജ്ഞയുമായ മാലിനി പിള്ള ബെംഗളൂരുകാരിയാണ്