എഡിജിപി– ആർഎസ്എസ് കൂടിക്കാഴ്; മൂന്നര മണിക്കൂർ ചർച്ചയ്ക്കൊടുവിൽ പ്രതിപക്ഷ വോക്കൗട്ട്
Mail This Article
തിരുവനന്തപുരം ∙ ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ.അജിത്കുമാർ കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച അടിയന്തരപ്രമേയ ചർച്ചയിൽ ഭരണപക്ഷവും പ്രതിപക്ഷവും പോരടിച്ചു. കൂടിക്കാഴ്ചവിവാദം, മലപ്പുറത്തിനെതിരായ പരാമർശം എന്നിവയിൽ പ്രതിപക്ഷം മുഖ്യമന്ത്രിയെത്തന്നെ ഉന്നമിട്ടു.
മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ ഭരണപക്ഷം നടത്തിയ പ്രകോപനപരമായ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മൂന്നര മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ, ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽകിയില്ലെന്നാരോപിച്ച് അവർ വോക്കൗട്ട് നടത്തി.
അനാരോഗ്യം മൂലം മുഖ്യമന്ത്രി പങ്കെടുക്കാതിരുന്ന ചർച്ചയിൽ മന്ത്രി എം.ബി.രാജേഷാണു മറുപടി നൽകിയത്. എഡിജിപി അജിത്കുമാർ വ്യക്തിപരമായ ആനുകൂല്യം ലഭിക്കാനാണ് ആർഎസ്എസ് നേതാക്കളെ കണ്ടതെങ്കിൽ അതു സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദൂതനായാണ് അജിത്കുമാർ ആർഎസ്എസ് നേതൃത്വത്തെ കണ്ടതെന്നും മലപ്പുറത്തിനുമേൽ ദേശവിരുദ്ധ പ്രവർത്തനം ആരോപിച്ച മുഖ്യമന്ത്രി, മുസ്‌ലിം സമുദായത്തെ അവഹേളിച്ചെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. മലപ്പുറത്തിനും മുസ്‌ലിം സമുദായത്തിനുമെതിരെ സംഘപരിവാർ പ്രചരിപ്പിക്കുന്ന വാദങ്ങളാണു മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ ഇടംപിടിച്ചത്.
അഭിമുഖത്തിൽ അതു തിരുകിക്കയറ്റിയതാണെങ്കിൽ കേസെടുക്കാൻ ധൈര്യമുണ്ടോ ? തിരഞ്ഞെടുപ്പു കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ രക്ഷിക്കാൻ സർക്കാർ ഒത്തുകളിച്ചെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറത്തെക്കുറിച്ച് മുഖ്യമന്ത്രിയുടേതായി വന്ന വാചകങ്ങൾ ബിജെപിയും ആർഎസ്എസും ആയുധമാക്കുമെന്നു പി.കെ.കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയാവശ്യങ്ങൾക്ക് ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്ന ശീലം സിപിഎമ്മിനില്ലെന്നു മന്ത്രി രാജേഷ് പറഞ്ഞു. അജിത്തിനെതിരെ ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കാവുന്ന ഉചിത നടപടിയെടുത്തു. മലപ്പുറം ജില്ലയിൽ കേസുകളുടെ എണ്ണം കൂടുന്നുവെന്ന ആരോപണം ശരിയല്ല. ഏതെങ്കിലും സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പ്രസ്താവനകൾ മുഖ്യമന്ത്രിയുടെയോ എൽഡിഎഫിന്റെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അവകാശപ്പെട്ടു.
കുറ്റക്കാരെ ശിക്ഷിക്കാത്തത് എന്തെന്ന് കുഞ്ഞാലിക്കുട്ടി
∙ അഭിമുഖത്തിൽ മുഖ്യമന്ത്രിയുടേതായി വന്ന വാക്കുകൾ ബിജെപിയും ആർഎസ്എസും കേരളത്തിനെതിരെ ആയുധമാക്കുമെന്നും അതു ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
വിവാദ പരാമർശം മുഖ്യമന്ത്രിയുടെ അറിവോടെയല്ലെങ്കിൽ വലിയൊരു ആസൂത്രണം അതിനു പിന്നിലുണ്ടായിട്ടുണ്ട്. പരാമർശം പത്രത്തിൽ കയറ്റിയവരെ എന്തുകൊണ്ട് ശിക്ഷിക്കുന്നില്ല? സ്വർണക്കടത്ത് മതവുമായി ബന്ധിപ്പിക്കുന്നതു ശരിയാണോ? ബിജെപി ഇറക്കുന്ന കാർഡ് ആണത്.
മലപ്പുറം ജില്ലയിൽ കേസുകളുടെ എണ്ണം കൂടുതലാണെന്ന പ്രചാരണത്തിനു പിന്നിൽ ആസൂത്രിത ലക്ഷ്യങ്ങളുണ്ട്. നിങ്ങൾ ഭരിക്കുന്ന സംസ്ഥാനം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു ഫണ്ട് നൽകുന്നുവെന്നു പറയുന്നത് നിങ്ങൾക്കു ഭൂഷണമാണോ? മുസ്‌ലിം സമുദായത്തിനു നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ഇന്ത്യാസഖ്യത്തിനായി പ്രമേയം തയാറാക്കാൻ മുന്നിൽ നിന്നയാളാണ് അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. എന്നിട്ടും നിങ്ങളെന്താ ഇങ്ങനെ? – കുഞ്ഞാലിക്കുട്ടി ചോദിച്ചു.
സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടില്ല: സർക്കാർ
∙ആർഎസ്എസ് നേതാക്കളുമായി എഡിജിപി അജിത്കുമാർ കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടില്ലെന്നു മന്ത്രിമാരായ പി.രാജീവും എം.ബി.രാജേഷും ഉറപ്പിച്ചുപറഞ്ഞു. റിപ്പോർട്ട് സഭയിൽ വയ്ക്കാൻ ഇരുവരും പ്രതിപക്ഷനേതാവിനെ വെല്ലുവിളിച്ചു.
മുഖ്യമന്ത്രിക്കു ലഭിച്ച റിപ്പോർട്ട് താനാണു സഭയിൽ വയ്ക്കേണ്ടതെങ്കിൽ പിന്നെ മുഖ്യമന്ത്രി എന്തിനാണ് ആ കസേരയിലിരിക്കുന്നതെന്നു സതീശൻ തിരിച്ചടിച്ചു. സഭയിൽ വയ്ക്കാമെന്നല്ല, അതു മുഖ്യമന്ത്രിക്കു ലഭിച്ചതിന്റെ തെളിവുകൾ നൽകാമെന്നാണു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.