ADVERTISEMENT

കൊച്ചി ∙ പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങളുടെ കാര്യത്തിൽ എന്തുകൊണ്ടാണ് സർക്കാർ നടപടിയെടുക്കാത്തതെന്ന് ഹൈക്കോടതി ആരാഞ്ഞു. അനധികൃത കൊടിമരങ്ങൾ സ്ഥാപിച്ചതിനെതിരെയുള്ള ഹർജിയിലാണ് ഇക്കാര്യം പറഞ്ഞത്.

രാഷ്്ട്രീയ പാർട്ടികളും യൂണിയനുകളും ഉൾപ്പെട്ടതിനാലാണ് സർക്കാർ നടപടിയെടുക്കാത്തതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. രണ്ടു നൂറ്റാണ്ടു മുൻപ് എങ്ങനെയായിരുന്നോ ആ സ്ഥിതിയിലാണ് കേരളം. ഇനി നവകേരളമെന്നു പറയരുതെന്നും കോടതി പറഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ നൂറുകണക്കിന് അനധികൃത ബോർഡുകളുണ്ടായിട്ടും 8 ലക്ഷം രൂപ മാത്രമാണ് കോർപറേഷൻ പിഴ ഈടാക്കിയതെന്നു പറയുന്നത് നാണക്കേടാണെന്നും ഹൈക്കോടതി പറഞ്ഞു.

കോടതി നിർദേശപ്രകാരം നടപടിയെടുത്തെന്നും 8 ലക്ഷം രൂപ പിഴ ഈടാക്കിയെന്നും തിരുവനന്തപുരം കോർപറേഷൻ അറിയിച്ചതിനെ തുടർന്നായിരുന്നു വിമർശനം.

രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ കൊച്ചി നഗരത്തിൽ വീണ്ടും സ്ഥാപിക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾ അനധികൃത ബോർഡുകൾ വയ്ക്കുന്നതു മൂലം ആർക്കും ബോർഡു വയ്ക്കാവുന്ന സ്ഥിതിയാണെന്നു കോടതി പറഞ്ഞു. മന്ത്രിമാരുടെ ഉൾപ്പെടെ ഫോട്ടോകളുള്ള ബോർഡുകളാണു വയ്ക്കുന്നത്. ജനങ്ങൾക്ക് ഇവരെ അറിയില്ലേ?

കൊച്ചി നഗരത്തിൽ പരസ്യ ഏജൻസിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. എന്നാൽ പരസ്യ ഏജൻസിയെക്കുറിച്ച് മനസ്സിലായില്ലെന്നും പൊലീസിനു വിവരം കൈമാറിയിട്ടുണ്ടെന്നും വിശദാംശങ്ങൾ അറിയിക്കുമെന്നും കോർപറേഷൻ അഭിഭാഷക അറിയിച്ചു.

കോടതി നിർദേശപ്രകാരമുള്ള നടപടിയെടുക്കാനായി നോഡൽ ഓഫിസർമാരുടെ നമ്പരുകൾ ഓൺ ലൈനിൽ ഉൾപ്പെടെ പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകാൻ സർക്കാരിനും കോടതി നിർദേശം നൽകി.

English Summary:

High Court inquired as to why the government did not take action on flagpoles in public places

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com