തപാൽ വോട്ടിലെ ക്രമക്കേട് സ്ഥിരീകരിച്ച് റിപ്പോർട്ട്; നടപടി നാളെയെന്ന് ടിക്കാറാം മീണ
Mail This Article
തിരുവനന്തപുരം∙ പൊലീസ് ഉദ്യോഗസ്ഥരുടെ തപാൽ വോട്ടിലെ ക്രമക്കേടിൽ നടപടി നാളെയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. ഡിജിപിയുടെ റിപ്പോർട്ട് വിശദമായി പരിശോധിക്കും. പൊലീസുകാരുടെ തപാല്‍ വോട്ടില്‍ പൊലീസ് അസോസിയേഷന്‍ നടത്തിയ ക്രമക്കേട് സ്ഥിരീകരിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു കൈമാറിയത്.
കര്‍ശന നടപടിയ്ക്കും കേസെടുത്ത് അന്വേഷിക്കാനും ശുപാര്‍ശയുണ്ട്. തപാൽ വോട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കി. പൊലീസുകാരുടെ തപാൽ വോട്ടുകൾ എല്‍ഡിഎഫിന് അനുകൂലമാക്കാന്‍ പൊലീസ് അസോസിയേഷന്‍ ഇടപെട്ടെന്നു സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഡിജിപി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു കൈമാറിയത്.
ബാലറ്റ് ശേഖരണത്തിനു ശ്രമിച്ചതായി തെളിഞ്ഞ ഒരു ഉദ്യോഗസ്ഥനെതിരെ സസ്പെന്‍ഷനും കൂടുതല്‍ ക്രമക്കേടു കണ്ടെത്താന്‍ മണ്ഡലം തിരിച്ചുള്ള സമഗ്ര അന്വേഷണവും ശുപാര്‍ശ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശപ്രകാരം തുടര്‍നടപടിയുണ്ടാവും. എഴുപതു ശതമാനത്തിലേറെയും പോസ്റ്റല്‍ വോട്ടുകള്‍ ചെയ്ത ശേഷം ക്രമക്കേടു സ്ഥിരീകരിച്ചതിനാല്‍ വിതരണം ചെയ്ത ബാലറ്റുകള്‍ റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ക്രമക്കേടിനു ഡിജിപി ലോക്നാഥ് ബെഹ്റ കൂട്ടുനിന്നതായി കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ ആരോപിച്ചു. രണ്ടാഴ്ച മുന്‍പു പരാതി ഉയര്‍ന്നിട്ടും നടപടിയെടുക്കാതിരുന്ന ഡിജിപി സിപിഎമ്മിനെ സഹായിച്ചെന്നും മുരളീധരനും പറഞ്ഞു. നടപടിക്കും അന്വേഷണത്തിന് അപ്പുറം ചെയ്തുപോയ വോട്ടുകളിലെ സുതാര്യത ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് ഓഫിസര്‍ എന്തു നടപടിയെടുക്കുമെന്നതാണു നിര്‍ണായകം.