സ്വർണം കടത്താൻ മലയാളി സ്ത്രീകളും; ഉടുപ്പ് തീരുമാനിക്കുന്നതു മാഫിയ
![lady-gold lady-gold](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
കാഠ്മണ്ഡു ∙ നേപ്പാള്‍ വഴി സ്വര്‍ണ കള്ളക്കടത്തിനു മലയാളി സ്ത്രീകളും. വീട്ടുജോലിക്കാരും കുടുംബിനികളുമടക്കമുള്ളവര്‍ കള്ളക്കടത്തു സംഘത്തിന്റെ കണ്ണികളാണ്. ശരീരത്തിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ചാണു സ്വര്‍ണക്കടത്ത്. യാത്രയില്‍ ധരിക്കേണ്ട വസ്ത്രം പോലും തീരുമാനിക്കുന്നതു കള്ളക്കടത്തു സംഘമാണെന്നു കാരിയറായി പ്രവര്‍ത്തിച്ചിട്ടുള്ള യുവതികള്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
തരിയാക്കിയതോ മിശ്രിത രൂപത്തിലുളളതോ ആയ സ്വര്‍ണം അടിവസ്ത്രത്തിലെ പ്രത്യേക അറയിലാക്കിയാണു കള്ളക്കടത്തു സംഘങ്ങള്‍ കാരിയര്‍മാരായ സ്ത്രീകള്‍ക്കു കൈമാറുക. കസ്റ്റംസ് ദേഹപരിശോധനയില്‍ അത്രവേഗത്തില്‍ പിടിവീഴില്ല. ചുരിദാര്‍ പോലെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ സ്വര്‍ണക്കടത്തുസംഘം പ്രോല്‍സാഹിപ്പിക്കാറില്ല. ഗള്‍ഫില്‍ നിന്നുളള യാത്രയില്‍ ധരിക്കേണ്ട വസ്ത്രമേതെന്നു സ്വര്‍ണമാഫിയ തീരുമാനിക്കും.
കാഠ്മണ്ഡു വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്ന് ബീപ് ശബ്ദമുണ്ടായാല്‍ പോലും വിശദമായ ദേഹപരിശോധനയില്ലാതെ സ്ത്രീകളെ കടത്തി വിടുകയാണു പതിവ്. സ്ത്രീകളെ തിരഞ്ഞുപിടിച്ച് കാരിയര്‍മാരാക്കുന്നതിന്റെ കാരണവും ഇതുതന്നെ. ഗള്‍ഫില്‍ നിന്നു നാട്ടിലേക്കു വരുന്ന കുടുംബിനികളും വീട്ടുജോലിക്കാരായ സ്ത്രീകളും സ്വര്‍ണം കടത്താറുണ്ടെന്നും കാരിയറായിരുന്ന യുവതി വെളിപ്പെടുത്തി.
സ്ത്രീകള്‍ തന്നെയാണു ലാഭം മോഹിപ്പിച്ചു കാരിയര്‍മാരാക്കുന്നതിന് ഇടനിലക്കാരാവുന്നതും. കാരിയറായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കുടുംബപശ്ചാത്തലവും പാസ്പോര്‍ട്ടിന്റെ പകര്‍പ്പുമെല്ലാം മാഫിയയുടെ കൈവശമുണ്ടാകും. മുങ്ങിയാല്‍ പുരുഷന്മാരേക്കാള് സ്വര്‍ണം തിരിച്ചുപിടിക്കാന്‍ സ്ത്രീകളില്‍ നിന്നാണ് എളുപ്പമെന്നും കള്ളക്കടത്ത് സംഘം കണക്കുകൂട്ടുന്നു.
English Summary: Gold Smuggling via Nepal follow up