മദ്യം വാങ്ങാൻ വരുന്നവരുടെ പ്രായം രേഖപ്പെടുത്തൽ: നീക്കം ഉപേക്ഷിച്ച് ബവ്കോ
Mail This Article
തിരുവനന്തപുരം ∙ ബവ്റിജസ് കോർപ്പറേഷൻ ഔട്ട്ലറ്റുകളിലെത്തുന്ന ഉപഭോക്താക്കളുടെ പ്രായം നിരീക്ഷിച്ച് രേഖപ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ചു. മദ്യം വാങ്ങുന്നവരുടെ പ്രായം അറിയാൻ 14,15 തീയതികളിൽ സർവേ നടത്താനായിരുന്നു കോർപ്പറേഷൻ എംഡിയുടെ നിർദേശം. എന്നാൽ സർവേ മാറ്റിവച്ചതായി വൈകിട്ടോടെ പുതിയ നിർദേശം പുറത്തിറങ്ങുകയായിരുന്നു.
ഔട്ട്ലറ്റുകളിലെത്തുന്ന ഉപഭോക്താക്കളിൽനിന്ന് സ്റ്റാഫുകളോ സെക്യൂരിറ്റി ജീവനക്കാരോ വിവരം ശേഖരിക്കണമെന്നായിരുന്നു സർക്കുലർ. രാവിലെ 10 മുതൽ രാത്രി 9 വരെയുള്ള 11 മണിക്കൂർ സമയത്താണ് വിവരശേഖരണം നടത്തേണ്ടത്. 11 മണിക്കൂറിനെ ഒരു മണിക്കൂർ വീതമുള്ള സ്ലോട്ടുകളായി വിഭജിച്ചാണ് കണക്ക് രേഖപ്പെടുത്തേണ്ടതെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു.
ജീവനക്കാർക്കിടയിൽ എതിർപ്പുയർന്നതോടെയാണ് സർവേ മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. മദ്യം വാങ്ങാനെത്തുന്നവരോട് പ്രായം ചോദിക്കുന്നത് പ്രായോഗികമല്ലെന്നാണ് ജീവനക്കാരുടെ വാദം. സർവേ മാറ്റിയതിന്റെ കാരണത്തെക്കുറിച്ച് പ്രതികരിക്കാൻ അധികൃതർ തയാറായില്ല.
English Summary: Bevco Woiuld not Register Age of Consumers