മാപ്പ് പറഞ്ഞ് കോടതി; റോഡ് നന്നാക്കാന്‍ എത്രപേര്‍ മരിക്കണം? സര്‍ക്കാര്‍ പരാജയം
Mail This Article
കൊച്ചി∙ പാലാരിവട്ടത്ത് കുഴിയിൽ വീണു മരിച്ച യുവാവിന്റെ കുടുംബത്തോടു മാപ്പുപറഞ്ഞ് ഹൈക്കോടതി. യുവാവിന്റെ മരണം ദൗർഭാഗ്യകരമെന്ന് കോടതി പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തോട് എല്ലാവർക്കുമായി ക്ഷമചോദിക്കുന്നു. നടപ്പാതകളുടെ അവസ്ഥ ശോചനീയമാണ്. കുഴിയിൽ വീണ് ഇനിയും മരണം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. ഇങ്ങനെയെങ്കിൽ കോടതി ഉത്തരവുകൾ എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. റോഡ് നന്നാക്കാൻ ഇനി എത്രപേർ മരിക്കണമെന്നും കോടതി ചോദിച്ചു. സർക്കാർ സംവിധാനം പൂർണ പരാജയമാണെന്നും കോടതി വിമർശിച്ചു.
കൊച്ചിയിലെ റോഡുകളുടെ അവസ്ഥ പഠിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മൂന്ന് അഭിഭാഷകരടങ്ങുന്ന സംഘത്തെയാണു നിയോഗിച്ചത്. അമിക്കസ് ക്യൂറിമാർ ഈമാസം 20നകം റിപ്പോർട്ട് നൽകണം. മരിച്ച യദുലാലിന്റെ കുടുംബത്തിന് സർക്കാർ 10ലക്ഷം രൂപ നൽകും. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത കോടതി എത്രപേർക്ക് 10ലക്ഷം രൂപ നൽകുമെന്നും ചോദിച്ചു.
അതേസമയം സംഭവത്തിൽ നാല് എൻജിനീയർമാരെ പൊതുമരാമത്ത് വകുപ്പ് സസ്പെൻഡ് ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷൻ. നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ സൂസൻ തോമസ്, എറണാകുളം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ കെ.എൻ. സുർജിത്, നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ഇ.പി. സൈനബ, അസിസ്റ്റന്റ് എൻജിനീയർ പി.കെ. ദീപ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
English Summary: High Court On Accident Death