ദീപിക പദുക്കോൺ ജെഎൻയുവിൽ; വിദ്യാർഥികൾക്ക് ഐക്യദാർഢ്യം
Mail This Article
ന്യൂഡൽഹി∙ ജെഎൻയുവിൽ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡ്താരം ദീപിക പദുക്കോണ്‍. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രചരണാർഥം രണ്ടു ദിവസമായി ഡൽഹിയിലുള്ള താരം ജെഎൻയുവിൽ എത്തി വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മാറ്റത്തിനു വേണ്ടി നിലകൊള്ളുകയെന്നത് പരമപ്രധാനമാണെന്നും തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഭയം യുവജനങ്ങളെ പുറകോട്ട് വലിക്കുന്നില്ലെന്നതു സന്തോഷകരമാണെന്നും ദീപിക പറഞ്ഞു. രാഷ്ട്രത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും ഇന്ത്യയുടെ ഭാവിയെ കുറിച്ചും വ്യക്തമായ ദർശനം ജനങ്ങൾക്കുണ്ട് എന്നതാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ നൽകുന്ന സൂചനയെന്നും ദീപിക നേരത്തെ തന്നെ പറഞ്ഞിരുന്നു.
അതേസമയം ജെഎൻയു ക്യാംപസിലുണ്ടായ അക്രമം ഒറ്റപ്പെട്ടതാണെന്ന് സർവകലാശാല വൈസ് ചാൻസലർ എം. ജഗദീഷ് കുമാർ പറഞ്ഞു. സർവകലാശാലയിലുണ്ടായത് മിന്നലാക്രമണമാണെണ് പ്രോ വൈസ് ചാൻസലർ ചിന്താമണി മഹോപാത്ര പ്രതികരിച്ചു. വൈസ് ചാൻസലർ പദവിയൊഴിയണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ക്യാംപസിനകത്ത് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് എം ജഗദീഷ് കുമാറിന്റെ പ്രതികരണം. കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇനി പുതിയ തുടക്കമാണ്. വിദ്യാർഥികൾക്ക് നേരെയുണ്ടായ അക്രമം വേദനിപ്പിച്ചു. ക്യാംപസിൽ സമാധാനം പുന:സ്ഥാപിക്കുമെന്നും ജഗദീഷ് കുമാർ പറഞ്ഞു.
English Summary: Deepika Padukone reaches JNU Sabarmati T-point, expresses solidarity with students