പതിനേഴുകാരിയെ കൊന്ന് വനത്തിൽ തള്ളി; സുഹൃത്ത് അറസ്റ്റിൽ
Mail This Article
കൊച്ചി ∙ കലൂർ സ്വദേശിനിയെ സുഹൃത്ത് കൊലപ്പെടുത്തി വനത്തിൽ തള്ളി. മരട് സ്വദേശി ഈവ(17)യാണ് കൊല്ലപ്പെട്ടത്. കേസിൽ യുവതിയുടെ സുഹൃത്ത് സഫർ ഷായെ (26) അറസ്റ്റു ചെയ്തു. പ്രതി സഞ്ചരിച്ച കാർ മലക്കപ്പാറയിൽ കണ്ടെത്തി.
കലൂർ ഭാഗത്തു നിന്ന് ഒരു പെൺകുട്ടിയെ കാണാനില്ലെന്ന വിവരം ചാലക്കുടി പൊലീസിനു ലഭിച്ചിരുന്നു. അവിടെ നിന്നൊരു കാറിൽ പെൺകുട്ടിയും യുവാവും പോയെന്ന വിവരവും ലഭിച്ചു. കാറിന്റെ നമ്പർ ലഭിച്ചതിനെ തുടർന്ന് ചാലക്കുടി, അതിരപ്പള്ളി ഭാഗത്ത് പൊലീസ് തിരച്ചിൽ നടത്തി. ഇതിനിടെ മലക്കപ്പാറയിൽ വച്ച് പെൺകുട്ടിയും യുവാവും കാറിൽ പോകുന്നതു കണ്ടെന്നു വിവരം ലഭിച്ചു. തുടർന്ന് തമിഴ്നാട് പൊലീസിനെ വിവരമറിയിച്ചു.
മലക്കപ്പാറയിൽ നിന്ന് കാർ തമിഴ്നാട്ടിൽ എത്തിയപ്പോൾ അവിടെ ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാറിൽ പെൺകുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ രക്തക്കറ കണ്ടെത്തുകയായിരുന്നു. സഫറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ പെൺകുട്ടിയെ കൊലപ്പെടുത്തി വനത്തിൽ ഉപേക്ഷിച്ചുവെന്നു യുവാവ് മൊഴി നൽകി.
പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചുവെന്ന് സഫർ ചൂണ്ടികാട്ടിയ പ്രദേശത്ത് തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിൽ മലക്കപ്പാറ പൊലീസിന്റെ കൂടി സഹായത്തോടെയാണ് തിരച്ചിൽ. സൗഹൃദം തുടരാനാവില്ലെന്ന് പെൺകുട്ടി വ്യക്തമാക്കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് മരട് പൊലീസ് അറിയിച്ചു.
English Summary: Youth arrested for killing girl