ADVERTISEMENT

കൊട്ടിയം (കൊല്ലം) ∙ ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ച് മാതാപിതാക്കളും ബന്ധുക്കളും. കുട്ടി തന്നോടു പറയാതെ പുറത്തുപോകില്ലെന്നും നിമിഷനേരം കൊണ്ടാണ് കുഞ്ഞിനെ കാണാതായതെന്നും അമ്മ ധന്യ പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണ്. കുഞ്ഞ് ഒറ്റയ്ക്കു പുഴയിൽ പോവില്ല. ക്ഷേത്രത്തിലേക്കു പോയത് പുഴയിലേക്കുള്ള വഴിയിലൂടെയല്ല. അയൽവീട്ടിൽ പോലും ഒറ്റയ്ക്കുപോവാത്ത കുട്ടിയാണ് ദേവനന്ദയെന്നും  മുത്തച്ഛൻ മോഹൻപിള്ളയും പറയുന്നു.

അമ്മയ്ക്കും മുത്തച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമല്ലാതെ വീടിനു പുറത്തേക്കു പോകാത്ത ദേവനന്ദ ഒറ്റയ്ക്ക് 400 മീറ്ററോളം ദൂരം എങ്ങനെ പോയെന്ന ചോദ്യം ഉയർത്തുകയാണ് മാതാപിതാക്കളും ബന്ധുക്കളും. വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്നു ആരും വിശ്വസിക്കുന്നില്ല. കാണാതായ ദിവസം ദേവനന്ദ വീടിനുള്ളിൽ നിന്നപ്പോൾ അമ്മയുടെ ഷാൾ ധരിച്ചിരുന്നു. അമ്മ തുണി കഴുകുന്നിടത്തേക്കു വരുമ്പോൾ ഷാൾ ഇല്ലായിരുന്നു. എന്നാൽ  മൃതദേഹത്തിന് സമീപത്തുനിന്ന്  ഷാൾ ലഭിക്കുകയും ചെയ്തു.

മുറ്റത്ത് തന്റെ അടുത്തേക്കു വരുമ്പോൾ കുഞ്ഞ്  ഷാൾ ധരിച്ചിരുന്നില്ല. വീടിനകത്തു കളിക്കുമ്പോൾ മാത്രമാണു ഷാൾ ചുറ്റിയിരുന്നതെന്നു അമ്മ ധന്യ ഉറപ്പിച്ചു പറയുന്നു. ഷാൾ എടുത്ത് പുറത്തു പോകുന്ന ശീലമില്ല. ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ സ്വീകരണമുറിയിലെ സെറ്റിയി‍ൽ കിടക്കുകയായിരുന്നു ഈ ഷാൾ. മോളെ കാണാതായി അകത്തേക്കു കയറിയപ്പോഴാണു ഷാളും കാണാനില്ലെന്ന് അറി‍ഞ്ഞത്. 

ഞങ്ങളുടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയതാണെന്ന് സംശയമുണ്ട്. കുട്ടി ഒറ്റയ്ക്ക് പോയതാണ് എന്ന വാദം അംഗീകരിച്ചാൽ തന്നെ വീടിനു മുൻഭാഗത്തുള്ള റോഡിലൂടെയല്ലേ പോകുക. പൊലീസ് നായ പോയത് ആ വഴിക്ക് അല്ല. മാത്രവുമല്ല, മൃതദേഹം ലഭിച്ച ഭാഗത്ത് ഉൾപ്പെടെ തലേദിവസം നീന്തൽ വിദഗ്ധർ തിരച്ചിൽ നടത്തിയിട്ടും ഒരു സൂചന പോലും ലഭിച്ചിരുന്നില്ല, കേസിൽ സമഗ്രമായ അന്വേഷണം വേണം– ധന്യ പറയുന്നു. 

ദേവനന്ദയുടെത് സാധാരണ മുങ്ങിമരണമാണെന്നാണു പൊലീസിന്റെ നിഗമനം എങ്കിലും കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നു നാട്ടുകാരും  ബന്ധുക്കളും  സംശയിക്കുന്ന സാഹചര്യത്തിൽ മരണത്തെക്കുറിച്ചു പൊലീസ് വിശദമായി അന്വേഷിക്കും. മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ പ്രത്യേക അന്വേഷണ സംഘത്തിനു പൊലീസ് രൂപം നൽകി. ഫൊറൻസിക് വിദഗ്ധരടങ്ങിയ ബുധനാഴ്ച സംഭവസ്ഥലം സന്ദർശിക്കും

വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയും കുടവട്ടൂർ നന്ദനത്തിൽ സി. പ്രദീപ്- ധന്യ ദമ്പതികളുടെ മകളുമായ ദേവനന്ദയുടെ മൃതദേഹം പള്ളിമൺ ആറ്റിൽനിന്നു വെള്ളിയാഴ്ച രാവിലെയാണു കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണു വീട്ടിൽനിന്നു കാണാതായത്.ബന്ധുക്കളുടെ സംശയത്തിന്റെ  അടിസ്ഥാനത്തിലാണു പൊലീസ് തുടർച്ചയായി മൊഴികൾ ശേഖരിക്കുന്നത്. സാഹചര്യത്തെളിവുകളും പരിശോധിക്കുന്നുണ്ട്. അയൽവാസികളുടെ മൊഴികളും എടുക്കുന്നു. പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ ഡോ. വത്സലയുടെ നേതൃത്വത്തിലുള്ള സംഘമാണു പൊലീസിന്റെ അഭ്യർഥന പ്രകാരം കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സ്ഥലത്തെത്തുക. 

400 മീറ്ററോളം ദൂരെ മൃതദേഹം കണ്ട പുഴയുടെ ഭാഗം വരെ നടന്നുപോയ ദേവനന്ദ, ഇവിടുത്തെ താൽകാലിക നടപ്പാലം കയറവെ തെന്നി പുഴയിൽ വീണുവെന്ന നിഗമനത്തിലായിരുന്നു പൊലീസ്.ദേവനന്ദയുടെ വീടിനു തൊട്ടു താഴത്തെ വീട് പൂട്ടിക്കിടന്നിട്ട് ആഴ്ചകളായി. മണം പിടിച്ചെത്തിയ പൊലീസ് നായ ഇൗ വീടിന് പിറകിലൂടെ ഒ‍ാടി ഗേറ്റിനു മുന്നിലെത്തി. പിന്നീട് നടപ്പാലവും കടന്ന് അര കിലോമീറ്റർ അകലെയുള്ള ഒരു വീടിന്റെ പടിക്കൽ വരെ ചെന്നുനിന്നു.

കാണാതാകുന്നതിനു മുൻപ് ദേവനന്ദ ആഭരണങ്ങൾ ധരിച്ചിരുന്നില്ല. ദേഹത്ത് പാടുകളാ ക്ഷതങ്ങളാ ഇല്ല. ശ്വാസം മുട്ടിച്ചതിന്റെ സൂചനകളുമില്ല. വീടിന്റെ മുൻവശത്തെ വാതിലിലൂടെ ഇറങ്ങിയാണു ദേവനന്ദ അമ്മ തുണി കഴുകുന്നിടത്തേക്കു രണ്ടു തവണയും വന്നത്. ഈ വാതിൽ ആരെങ്കിലും തുറന്നിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

English Summary: Suspicious death of Devananda, Forensic team to visit home today 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com