ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതിയ കോവിഡ് 19 കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ 7677 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 7375 പേർ വീടുകളിലും 302 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 106 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1897 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1345 എണ്ണത്തിൽ രോഗബാധയില്ല എന്ന് ഉറപ്പാക്കി.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റി വയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തേക്കു വരുന്ന ട്രെയിനുകൾ വിവിധ പോയിന്റുകളിൽ പരിശോധിക്കും. പരിശോധനാ ടീമിൽ 100 പേരുണ്ടാകും. ആരോഗ്യ പ്രവർത്തകർ, പൊലീസ്, പ്രാദേശിക സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങിയ മൂന്നംഗ ടീം രണ്ട് ബോഗികൾ വീതം പരിശോധിക്കും. റെയിൽവേ അധികൃതരോട് എല്ലാ യാത്രക്കാർക്കും പരിശോധനാ മുന്നറിയിപ്പ് നൽകാൻ ആവശ്യപ്പെടും. സ്റ്റേഷനിലും ട്രെയിനിലും ഇതുസംബന്ധിച്ച അനൗൻസ്മെന്റ് നടത്തും. റോഡുകളിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ 24 പോയിന്റുകളിൽ ആളുകളെ വാഹനത്തിൽനിന്ന് ഇറക്കി പരിശോധിക്കും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും സംഘം പ്രവർത്തിക്കുന്നത്.

വിമാനത്താവളങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലായിരിക്കും സംഘം പ്രവർത്തിക്കുക. ഓരോ ടീമിലും ആവശ്യത്തിന് പൊലീസും ആരോഗ്യ പ്രവർത്തകരും ഉണ്ടാകും. മാളുകൾ അടച്ചിടാൻ നിർദേശിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ആളുകൾ വരാത്തതിനാൽ മാളുകളിൽ വ്യാപാരം കുറഞ്ഞ സാഹചര്യം ഉണ്ട്. ബീച്ചുകൾ അടച്ചിടില്ല. എന്നാൽ, വലിയ ആൾകൂട്ടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. വിദേശത്തുനിന്ന് നേരത്തെ വന്ന് ബീച്ചുകൾക്ക് സമീപം താമസിക്കുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യമായ സൗകര്യം നൽകണം. വിനോദ സഞ്ചാരികളോട് ആരും മോശമായി പെരുമാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളത്തിൽനിന്ന് നീരീക്ഷണ കേന്ദ്രത്തിലേക്കു പോകേണ്ടിവരുന്നവർക്കായി കൊറോണ കെയർ സെന്റർ വിമാനത്താവളത്തിനടുത്ത് സ്ഥാപിക്കും. സ്വകാര്യ ആശുപത്രികളിലും സൗകര്യങ്ങൾ ഒരുക്കണമെന്ന് നിർദേശം നല്‍കി. അതിഥി തൊഴിലാളികളുടെ ക്യാംപുകൾ ജില്ലാ ഭരണകൂടം കൂടുതൽ ശ്രദ്ധിക്കും. ചില കൂട്ടംചേരലുകൾ നടക്കുന്നതായി സർ‌ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വളരെ കൂടുതൽ ആളുകൾ ചേരുന്ന പരിപാടികൾ ഒഴിവാക്കണം. ഇതിനു പൊലീസ് ഫലപ്രദമായി ഇടപെടണം.

ഇന്നു കലക്ടർമാരുമായും മറ്റു ഉദ്യോഗസ്ഥരുമായും നടത്തിയ വിഡിയോ കോൺഫറൻസിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചടങ്ങുകൾ നടത്താം. എന്നാൽ ആൾകൂട്ടം പാടില്ല. ബീച്ച്, പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ കൂട്ടം കൂടരുത്. ഉത്സവ കാര്യത്തിൽ ശ്രദ്ധിക്കണം. എല്ലാവരും സഹകരിക്കുന്നെങ്കിലും ചിലർ സഹകരിക്കാത്തത് വിഷമകരമാണ്. അവർ പൊതുധാരയിലേക്ക് മാറണം. അവരുമായി പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ സംസാരിക്കും. കെഎസ്ആർടിസി ബസുകൾ ശുചിയായി ഇരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം കുറച്ച് ഫലപ്രദമായെന്നു മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരും വീട്ടുകാരും എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന് എഴുതിയ കടലാസ് വിതരണം ചെയ്യും. ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, പൊലീസ് എന്നിവർ വീടുകളിൽ എത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തും. പ്രാദേശിക സന്നദ്ധപ്രവർത്തകരുടെ സേവനവും ഉപയോഗിക്കും. പുതിയ സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിനായി ഡോക്ടർമാരെ ചുമതലപ്പെടുത്തും. നീരീക്ഷണത്തിൽ ഉള്ള ആളുകൾ താമസിക്കുന്ന വീട് സർക്കാരിന്റെ സംഘം എല്ലാ ദിവസവും സന്ദർശിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. ആ വീടുകളിൽ ഭക്ഷണം, മരുന്ന് എന്നിവ ഇല്ലെങ്കിൽ പരിഹരിക്കും. ‌സർക്കാർ നിര്‍ദേശങ്ങൾ ചിലർ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എല്ലാവരും നിർദേശങ്ങള്‍ അനുസരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

English Summary: CM Pinarayi Vijayan Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com