കോഴിക്കോടും കാസർകോടും നിരോധനാജ്ഞ; കേരളത്തിൽ 15 പേര്‍ക്ക് കോവിഡ്, ആകെ 67
Mail This Article
തിരുവനന്തപുരം ∙ കേരളത്തില്‍ 15 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇവരില്‍ 2 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസർകോട് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു.
കാസർകോട്, കോഴിക്കോട് ജില്ലകളിൽ കലക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 184 ലോക രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 പരിശോധനാ ഫലം നെഗറ്റീവ് ആണ്.
കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെ.കെ.ശൈലജ അഭ്യർഥിച്ചു. കാസർകോട് ജില്ല പൂർണമായും അടച്ചു. അവശ്യസർവീസുകളായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവ തുറക്കാം. ഹോട്ടലുകളും റസ്റ്ററന്റുകളിലും കൂട്ടം കൂടിയിരിക്കാൻ അനുവദിക്കില്ല. സംസ്ഥാന അതിർത്തിയും അടച്ചു. യാത്രാ വാഹനങ്ങൾക്കു പുറത്തേക്കു പോകാനോ അകത്തേക്കു വരാനോ ആകില്ല. ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണമില്ല. ജില്ലാ അതിർത്തികൾ കടന്നു സ്വകാര്യ വാഹനങ്ങൾക്കു പോകാം.
English Summary: More Covid 19 Cases reported in Kerala