ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് വ്യാപനം തടയാനായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ചത് 13 പേർക്ക്. വിവിധ രാജ്യങ്ങളിൽ മരിച്ചത് 18 മലയാളികൾ ആണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാസർകോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണു വിവിധ ജില്ലകളിൽ ഇന്നു രോഗം ബാധിച്ചവരുടെ കണക്ക്. കാസർകോട് 6 പേർ വിദേശത്തുനിന്നു വന്നവരാണ്. 3 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗം പകർന്നത്. മലപ്പുറത്തും കൊല്ലത്തും ഉള്ള രോഗികൾ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. പത്തനംതിട്ടയിലെ രോഗി വിദേശത്തുനിന്നു വന്നതാണ്.

ഇതുവരെ 327 പേർക്കു സംസ്ഥാനത്ത് രോഗം വന്നു. 266 പേർ ചികിത്സയിലാണ്. 1,52,804 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 10,716 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 9607 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. കൊല്ലം, തൃശൂർ, കണ്ണൂര്‍ ജില്ലകളിൽ ഓരോരുത്തരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗവ്യാപനം തടുത്തുനിർത്താൻ ഒരു പരിധിയോളം നമുക്ക് സാധിക്കുന്നുണ്ട്. പൊതുവിൽ സമൂഹത്തിൽ സ്വീകരിച്ച നടപടികൾ രോഗവ്യാപനം നിയന്ത്രിച്ചുനിർത്താൻ കാരണമായി. ലോകത്താകെയുള്ള സ്ഥിതിഗതികൾ നമ്മെയാകെ അസ്വസ്ഥരാക്കുന്നു. യുകെയിൽ മരിച്ച മലയാളി ഉൾപ്പെടെ നമ്മൾ കേട്ടത് 18 മലയാളികൾ വിവിധ ഭാഗങ്ങളിൽ മരിച്ചുവെന്നാണ്.

കാസർകോട് മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങി. നാല് ദിവസം കൊണ്ടാണ് കോവിഡ് ചികിത്സാ കേന്ദ്രം വികസിപ്പിച്ചത്. ആദ്യഘട്ടത്തിൽ കോവിഡ് രോഗികൾക്കായി 200 ഓളം കിടക്കകളും 10 ഐസിയു കിടക്കകളുമാണ് തയാറാക്കിയത്. 100 കിടക്ക, 10 ഐസിയു കിടക്ക എന്നിവ കൂടി ലഭ്യമാക്കും. കൂടുതൽ സൗകര്യം ഒരുക്കുന്നതിന് കെഎസ്ഇബി 10 കോടി രൂപ വാഗ്ദാനം ചെയ്തു. 26 പേരുടെ വിദഗ്ധ സംഘം തിരുവനന്തപുരത്തുനിന്ന് കാസർകോട് എത്തി. ഇവർ കോവിഡ് ആശുപത്രിയുടെ പ്രവർത്തനം ഏകോപിപ്പിക്കും. ജീവനക്കാർക്കു പരിശീലനം നൽകും. ഏതു സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമാണ്. ഒന്നേകാൽ ലക്ഷം ബെഡുകൾ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ തയാറാണ്.

1813 ഐസലേഷൻ ബെഡുകൾ ആശുപത്രികളിൽ തയാറാണ്. ഇതിനു പുറമേ 517 കൊറോണ കെയര്‍ സെന്ററുകളിൽ 17461 ഐസലേഷൻ ബെഡുകളും ഒരുക്കി. പ്രത്യേക കൊറോണ കെയർ ആശുപത്രികൾ വേണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. 38 കൊറോണ കെയർ ആശുപത്രികൾ ഇപ്പോൾ പ്രവർത്തിക്കുന്നു. 81.45 ശതമാനത്തിൽ അധികം പേർ സൗജന്യ റേഷൻ വാങ്ങി. ചുരുങ്ങിയ ദിവസത്തിൽ ഇത്രയും പേർക്ക് റേഷൻ നൽകുന്നത് ആദ്യ സംഭവമാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം അഭിനന്ദിക്കുന്നു. അപൂർവമായി മാത്രമാണു പരാതികൾ ഉയര്‍ന്നത്. ചിലർ റേഷൻ മോശമാണെന്ന് ബോധപൂർവം പറഞ്ഞു.

അത്തരം പ്രചാരണങ്ങൾ തെറ്റാണെന്ന് മറ്റുള്ളവർ അഭിപ്രായ പ്രകടനം നടത്തി. നടൻ മണിയൻപിള്ള രാജു നടത്തിയ അഭിപ്രായ പ്രകടനം തന്നെ ഇതിന് ഉദാഹരണം. റേഷൻ കടകളിൽ ആവശ്യമായ എല്ലാം ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. ജില്ല മാറി റേഷൻ ലഭിക്കുന്നില്ല എന്നതായിരുന്നു ഒരു പരാതി. ഇതു പരിഹരിക്കാൻ നിര്‍ദേശം നൽകി. എംഎൽഎമാരുമായി വിഡിയോ കോൺഫറൻസ് നടത്തി. എംഎൽഎമാർ ജില്ലാ കലക്ടറേറ്റിലെത്തി പങ്കെടുത്തു. സ്പീക്കർ, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവർ ഇതിൽ പങ്കെടുത്തു. ഇപ്പോഴത്തെ ഇടപെടലിൽ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തി.

പ്രവാസ ലോകത്തെക്കുറിച്ച് എല്ലാവരും ഉത്കണ്ഠയിലാണ്. മലയാളികൾ ലോകമാകെ വ്യാപിച്ചു കിടക്കുന്നവരാണ്. പ്രതിസന്ധി ഘട്ടത്തെ എങ്ങനെ തരണം ചെയ്യുന്നുവെന്നറിയുന്നതിനും സഹായിക്കാനും എല്ലാവരും തയാറാണ്. പ്രവാസി സമൂഹത്തിലെ പ്രധാന വ്യക്തികളുമായി കഴിഞ്ഞ ദിവസം വിഡിയോ കോൺഫറൻസ് നടത്തി. 22 രാജ്യങ്ങളിൽനിന്നുള്ളവർ സംസാരിച്ചു. ഓരോ മേഖലയിലും വ്യത്യസ്ത വിഷയങ്ങളാണ്. യാത്രാ വിലക്ക് പ്രവാസ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി പ്രതിപാദിച്ചു. കേന്ദ്രസർക്കാർ ശ്രദ്ധയിൽ വരേണ്ടതും എംബസി വഴി ചെയ്യേണ്ടതുമായ കാര്യങ്ങള്‍ പ്രവാസികൾ ചൂണ്ടിക്കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan Press Meet on Covid 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com