‘കേരളത്തിൽ രോഗവ്യാപനം പ്രവചനാതീതം; പലപ്പോഴും വിചിത്രമായ അനുഭവങ്ങള്‍’
Mail This Article
തിരുവനന്തപുരം ∙ കേരളത്തിലെ കോവിഡ് വ്യാപനം പ്രവചനങ്ങൾക്ക് അതീതമാണെന്നാണ് അനുഭവമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പലപ്പോഴും വിചിത്രമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത്. പത്തനംതിട്ടയിൽ ആദ്യ കോവിഡ് ക്ലസ്റ്ററിൽ പെട്ട 62 വയസ്സുകാരി ഇപ്പോഴും പോസിറ്റീവായി തുടരുകയാണ്. മാർച്ച് എട്ടിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 21 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു.
31 ദിവസമായി ഇവർ പോസിറ്റീവായി തുടരുന്നു. കഴിഞ്ഞ 45 ദിവസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. പ്രതിസന്ധി മറികടക്കുക എളുപ്പമല്ലെന്നു തെളിയിക്കുന്ന വസ്തുതകളാണ് ഇതൊക്കെ. അതുകൊണ്ടാണ് ഒരു തരത്തിലുള്ള ജാഗ്രതക്കുറവും ഉണ്ടാകരുതെന്നു വീണ്ടുംവീണ്ടും പറയുകയാണ്. അടിയന്തര സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കാൻ 2,26,969 ബെഡുകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ 140688 എണ്ണം ഉപയോഗയോഗ്യമാണ്.
വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ എൽറ്റി എച്ച്ഡി, ഇഎച്ച്റ്റി വൈദ്യുതി കണക്ഷനുകളിലെ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഫിക്സഡ് ചാർജ് ആറു മാസത്തേക്കു മാറ്റിവയ്ക്കാൻ തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിലുണ്ടായ ഉപഭോഗത്തിലെ കുറവ് പരിഗണിച്ച് കേന്ദ്രനിലയങ്ങളിൽനിന്നുണ്ടായ വൈദ്യതിക്ക് ഫിക്സഡ് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ വൈദ്യുതി ചാർജ് കുടിശികയ്ക്കു നിശ്ചയിച്ചിട്ടുള്ള സർചാർജ് 18ൽനിന്ന് 12 ശതമാനം ആക്കുന്ന കാര്യം വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: CM Pinarayi Vijayan Press Meet on Coronavirus