ഇന്ത്യ-ചൈന ചർച്ച ഇന്ന്; മോസ്കോ ധാരണയ്ക്ക് ശേഷമുള്ള ആദ്യ യോഗം
Mail This Article
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കം പരിഹരിക്കുന്നതിന് സൈനിക തലത്തിലുള്ള ഇന്ത്യ–ചൈന നിർണായക കോർ കമാൻഡർ തല ചർച്ച ഇന്ന് നടക്കും. ചുസ്ഹുളിലെ മോൾഡോയിൽ രാവിലെ ഒൻപത് മണിക്ക് യോഗം തുടങ്ങും. മോസ്ക്കോയിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ ധാരണയായ അഞ്ചിന പരിപാടി നടപ്പാക്കുന്നതാണ് ചർച്ചയിലെ അജൻഡ.
സൈന്യങ്ങൾ സ്ഥിരം പോസ്റ്റുകളിലേക്ക് മാറുന്ന കാര്യമാണ് പ്രധാനമായും ചർച്ച ചെയ്യുക. ഇത് ആറാം തവണയാണ് കോർ കമാൻഡർ തല ചർച്ച നടക്കുന്നതെങ്കിലും മോസ്കോ ധാരണയ്ക്ക് ശേഷം നടക്കുന്ന ആദ്യ യോഗമായതിനാൽ ഇരു വിഭാഗങ്ങളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ് നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ മേജർ ജനറൽമാരായ അഭിജിത് ബാപ്പത്, പാദം ഷേഖാവത്ത്, വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവ എന്നിവരും ഉൾപ്പെടുന്നു. കേന്ദ്ര സർക്കാർ പ്രതിനിധിയും സൈനികതല യോഗത്തിൽ പങ്കെടുക്കുന്നത് ആദ്യമാണ്. ചൈനീസ് സൈനിക സംഘത്തെ മേജർ ജനറൽ ലിൻ ലിയു ആണ് നയിക്കുന്നത്.
English Summary: India, China Military Commanders' Talks Today To Defuse Border Tension