ജോസിന്റെ വരവു തുണച്ചു; കോട്ടയം ജില്ലാ പഞ്ചായത്തിലും എൽഡിഎഫ്
Mail This Article
കോട്ടയം ∙ ജോസ് കെ. മാണി വിഭാഗം മുന്നണി മാറിയതോടെ ശ്രദ്ധാകേന്ദ്രമായ കോട്ടയം ജില്ലാ പഞ്ചായത്തിൽ ഭരണം പിടിച്ച് എൽഡിഎഫ്. 22 അംഗ ജില്ലാ പഞ്ചായത്തിൽ എൽഎഡിഎഫ് 14 സീറ്റു നേടിയപ്പോൾ ഏഴു സീറ്റു മാത്രമാണ് യുഡിഎഫിന് നേടാനായത്. സിപിഎം – 6, കേരള കോൺഗ്രസ് (എം) – 5, സിപിഐ – 3 എന്നിങ്ങനെയാണ് എൽഡിഎഫിലെ കക്ഷികൾ നേടിയ സീറ്റുകൾ.
യുഡിഎഫ് മുന്നണിയിൽ നിന്ന് കോൺഗ്രസ് അഞ്ചും സീറ്റും കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) രണ്ടും സീറ്റുകളാണ് ജയിച്ചത്. പി.സി. ജോർജിന്റെ മകൻ ഷോണ്‍ ജോ൪ജിലൂടെ കേരള ജനപക്ഷം (സെക്കുലർ) പൂഞ്ഞാർ ഡിവിഷനിൽ ജയിച്ചു. 2015 –ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 14 സീറ്റിലും എൽഡിഎഫ് എട്ടു സീറ്റിലാണ് ജയിച്ചത്.
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിപ്രവേശമാണ് ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുന്നതിൽ എൽഡിഎഫിനു മുതൽകൂട്ടായത്. ജില്ലയിൽ എൽഡിഎഫിലെ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ കേരള കോൺഗ്രസ് എമ്മിന് ഈ വിജയം ഇടയാക്കുമെന്നാണ് വിലയിരുത്തൽ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എമ്മിന് ശക്തിപകരും.
അതേസമയം, യുഡിഎഫ് മുന്നണിയിൽ മത്സരിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ടു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇതോടെ ജോസ് വിഭാഗം മുന്നണി വിട്ടത് ക്ഷീണമായെന്ന് കോൺഗ്രസിന് സമ്മതിക്കേണ്ടിവരും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ യുഡിഎഫിൽ വലിയ ചർച്ചകൾക്ക് ഇത് ഇടയാക്കുമെന്നാണ് സൂചന.
English Summary: Jose K. Mani changing alliance helps LDF win Kottayam District Panchayath