ADVERTISEMENT

പത്തനംതിട്ട ∙ മാരാമൺ കൺവൻഷനിൽ പങ്കെടുത്ത് മുഖ്യപ്രസംഗം നടത്തി ചരിത്രത്തിൽ ഇടംപിടിച്ച ഇതര സമുദായാംഗമായ ഒരാളേയൂള്ളൂ– സി.വി.കുഞ്ഞുരാമൻ. ആ പ്രസംഗത്തിന്റെ 85–ാം വാർഷികവും സി.വി.കുഞ്ഞുരാമന്റെ 150–ാം ജന്മദിനവും ഈ മാസം ഒരുമിച്ചു കടന്നുവരുന്നു എന്നതാണ് 126–ാം മാരാമൺ കൺവൻഷന്റെ ചരിത്രപരമായ സവിശേഷത.

1046 (1871) കുംഭത്തിലെ മകം നാളിലാണ് കൊല്ലം മയ്യനാട്ട് പാട്ടത്തിൽ വേലായുധന്റെ മകനായി കുഞ്ഞുരാമന്റെ ജനനം. ശ്രീനാരായണ ഗുരുവിനോടും കുമാരനാശാനോടും ഡോ.പൽപ്പുവിനോടും ഒപ്പം പ്രവർത്തിച്ചു പേരെടുത്ത സി.വി.കുഞ്ഞുരാമൻ 1936 ലെ ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള യോഗത്തിലാണു മാരാമണ്ണിൽ പ്രസംഗകനായത്. കെ.എൻ.കുഞ്ഞുകൃഷ്ണൻ (ബിഎ), പോൾ എന്നിവരും പ്രസംഗിച്ചു എന്നാണു ചരിത്രം. അന്ന് അദ്ദേഹത്തിന് 65 വയസ്സ് പ്രായം.

കേരളകൗമുദി പത്രാധിപരായും സാഹിത്യകാരനായും സാമൂഹിക പ്രവർത്തകനായും അറിയപ്പെട്ടിരുന്ന കുഞ്ഞുരാമൻ തന്റെ സമുദായവും ക്രൈസ്തവ സമുദായവും തമ്മിലുള്ള സൗഹൃദത്തെപ്പറ്റി സാഹിത്യ സുന്ദരമായ ഭാഷയിലായിരുന്നു പ്രസംഗിച്ചത്. കുംഭമാസത്തിലെ മകം നാളിലാണ് മാരാമൺ കൺവൻഷനിൽ പ്രസംഗിച്ചതെന്നും അതു തന്റെ ജന്മനക്ഷത്ര ദിവസമാണെന്നും അതിനാൽ ഇതു ഭാഗ്യമാണെന്നും കുഞ്ഞുരാമൻ പിന്നീട് മനോരമയിൽ എഴുതിയ ദീർഘ ലേഖനത്തിൽ പരാമർശിച്ചു.

വന്ദ്യവൈദികരെ, മാന്യമഹാജനങ്ങളെ എന്ന ആമുഖത്തോടെ പമ്പാസരസ്തടം ലോകമനോഹരം എന്ന രാമായണ ഭാഗം ഉദ്ധരിച്ചാണ് കുഞ്ഞുരാമൻ പ്രസംഗം ആരംഭിച്ചത്. സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ നാലു പടികളാണു മോക്ഷപ്രാപ്തിക്കു വേണ്ടത്. സാലോക്യം എന്നാൽ ദൈവത്തിന്റെ ലോകത്ത് ചെല്ലുക, സാമീപ്യം ദൈവത്തോട് അടുത്തുചെല്ലുക, സാരൂപ്യം ദൈവരൂപം സ്വീകരിക്കുക, സായൂജ്യം ദൈവത്തിൽ ലയിക്കലാണ്.

എല്ലാ സമുദായങ്ങളും ലക്ഷ്യമിടുന്നത് മോക്ഷത്തിന്റെയും രക്ഷയുടെയും ഈശ്വരസാക്ഷാത്കാരത്തിന്റെയും ഈ നാലു കടമ്പകളാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. കോട്ടയത്തെയും മധുരയിലെയും പള്ളികൾ സന്ദർശിച്ച കാര്യവും സദസ്സുമായി പങ്കുവച്ചു. ഏകദേശം മുപ്പതിനായിരം പേർ പങ്കെടുത്ത ആ വർഷത്തെ യോഗത്തിന്റെ സമാപനത്തിൽ മദ്യപാനം, മുറുക്ക് തുടങ്ങിയ ദുശീലങ്ങൾ ഉപേക്ഷിക്കണമെന്ന് ഡോ. ഏബ്രഹാം മാർത്തോമ്മാ ജനങ്ങളെ ആഹ്വാനം ചെയ്തു. 

ചരിത്രത്തെ വിറപ്പിച്ച കോഴഞ്ചേരി പ്രസംഗം

സി.കേശവന്റെ കോഴഞ്ചേരി പ്രസംഗം നടന്നിട്ട് 85 വർഷവും 9 മാസവും പിന്നിടുന്നു എന്ന പ്രത്യേകതയും ഈ ഫെബ്രുവരി മാസത്തിനുണ്ട്. സി.വി.കുഞ്ഞുരാമന്റെ മകൾ വാസന്തിയെയാണു സി.കേശവൻ വിവാഹം ചെയ്തത്. 1935 മേയ് 13ന് കോഴഞ്ചേരിയിലെ പൗരയോഗത്തിൽ നടത്തിയ പ്രസംഗം തിരുവിതാംകൂറിന്റെ രാഷ്ട്രീയഗതിതന്നെ മാറ്റിമറിച്ചു. നിവർത്തന പ്രക്ഷോഭത്തോടു നിസ്സംഗത പുലർത്തിയ തിരുവിതാംകൂർ ദിവാൻ സി.പി.രാമസ്വാമി അയ്യർക്കെതിരെ ആഞ്ഞടിച്ച സി.കേശവൻ ഇതേ തുടർന്നു ജയിലിയായി.

സി.കേശവൻ പിന്നീട് തിരു–കൊച്ചി മുഖ്യമന്ത്രിയായി എന്നതു ചരിത്രത്തിന്റെ കാവ്യനീതി. സി.കേശവന്റെ കോഴഞ്ചേരി പ്രസംഗം കഴിഞ്ഞ് 9 മാസത്തിനു ശേഷമാണ് സി.വി.കുഞ്ഞുരാമൻ മാരാമണ്ണിൽ പ്രസംഗകനായെത്തുന്നത്. 1936 നവംബർ 12ന് ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചതിനു പിന്നിലും സി.വി.കുഞ്ഞുരാമന്റെയും മറ്റും സാമൂഹിക ഇടപെടലുകൾ നിർണായക പങ്കുവഹിച്ചു.

അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന വരികളിലൂടെയാണു സി.വി.കുഞ്ഞുരാമനെ സാഹിത്യലോകം എക്കാലവും ഓർക്കുന്നത്. ഞാൻ എന്ന ലഘു ആത്മകഥ ഉൾപ്പെടെ കവിതയും ഗദ്യവുമായി നാൽപ്പതോളം ഗ്രന്ഥങ്ങൾ കുഞ്ഞുരാമൻ രചിച്ചു.  

Content Highlights: Maramon Convention, CV Kunhiraman Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com