ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച 6 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
Mail This Article
കൂനൂര്‍∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ആറു പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ജൂനിയർ വാറന്റ് ഓഫിസറും മലയാളിയുമായ എ.പ്രദീപ്, വിങ് കമാന്‍ഡര്‍ പി.എസ്.ചൗഹാന്‍, സ്ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ്, ലാൻസ് നായിക് ബി. സായ് തേജ, ലാൻസ് നായിക് വിവേക് കുമാര്‍, ജൂനിയര്‍ വാറന്റ് ഓഫിസര്‍ റാണാ പ്രതാപ് ദാസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
അപകടത്തിൽ 13 പേരാണ് മരിച്ചത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഡർ എന്നിവരുടെ എന്നിവരെയാണ് ഡിഎൻഎ പരിശോധന കൂടാതെ തിരിച്ചറിഞ്ഞത്. ലഫ്.കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർ സേവക് സിങ്, നായിക് ജിതേന്ദ്ര കുമാർ, ഹവിൽദാർ സത്പാൽ സിങ് എന്നിവരുടെ മൃതദേഹമാണ് ഇനി തിരിച്ചറിയാനുള്ളത്. ഇവ ഡൽഹിയിലെ ആർമി ബേസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, ജനറൽ ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും ചിതാഭസ്മം ഇന്ന് ഹരിദ്വാറിൽ നിമജ്ജനം ചെയ്യും. ഇതിനായി ബന്ധുക്കൾ രാവിലെ ഹരിദ്വാറിൽ എത്തും. കേന്ദ്ര മന്ത്രി അജയ് ഭട്ടും ചടങ്ങിൽ പങ്കെടുക്കും.
English Summary: TN chopper crash: 5 bodies of armed forces personnel identified