ADVERTISEMENT

തിരുവനന്തപുരം∙ സർക്കാർ വിപണിയിലെത്തിക്കുന്ന കുപ്പിവെള്ളമായ ‘ഹില്ലി അക്വ’യുടെ ഉൽപാദനവും വിതരണവും വർധിപ്പിക്കുന്നു. ലിറ്ററിന് 13 രൂപയ്ക്ക് ഗുണനിലവാരം കൂടിയ കുപ്പിവെള്ളം കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണു ലക്ഷ്യം. ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (കെഐഐഡിസി) ‘ഹില്ലി അക്വ’ പൊതു വിപണിയിലെത്തിക്കുന്നത്. 

തൊടുപുഴ മ്രാലയിലുള്ള പ്ലാന്റിൽ നിന്ന് ഒരു ലീറ്ററിന്റെയും രണ്ടു ലീറ്ററിന്റെയും കുപ്പിവെള്ളവും അരുവിക്കരയിൽ നിന്ന് 20 ലീറ്റർ ജാറുകളിലുമാണ് ഇപ്പോള്‍ വിതരണം. അരുവിക്കരയിലെ പ്ലാന്റിൽ ജനുവരി മാസത്തോടെ ഒരു ലീറ്റർ കുപ്പിവെള്ളം ഉൽപാദനം ആരംഭിക്കും. തൊടുപുഴയില്‍നിന്ന് അര ലീറ്ററിന്റെ ഉൽപാദനവും വൈകാതെ തുടങ്ങും. ഉപരിതല ജലമാണ് ഇതിനായി ഉപയോഗിക്കുന്നത്. സാന്‍ഡ് ഫില്‍ട്രേഷന്‍, കാര്‍ബണ്‍ ഫില്‍ട്രേഷന്‍, മൈക്രോണ്‍ ഫില്‍ട്രേഷന്‍, അള്‍ട്രാ ഫില്‍ട്രേഷന്‍, ഓസോണൈസേഷന്‍ തുടങ്ങി പത്തോളം യന്ത്രവൽകൃത ശുദ്ധീകരണ പ്രക്രിയകളിലൂടെ കടത്തിവിട്ടാണു വെള്ളം കുപ്പികളിൽ നിറയ്ക്കുന്നത്. ഓരോ മണിക്കൂർ ഇടവിട്ടു സ്വന്തം ലാബിൽ തന്നെ പരിശോധിച്ചു വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നുണ്ട്.

ഗുണനിലവാരം കൂടിയ കുപ്പിവെള്ളം ന്യായമായ വിലയ്ക്കു ജനങ്ങള്‍ക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹില്ലി അക്വയുടെ ഉല്‍പാദനവും വിപണനവും സര്‍ക്കാര്‍ വിപുലമാക്കുന്നതെന്നു ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും ഹില്ലി അക്വയുടെ വിലയില്‍ മാറ്റം വരുത്തേണ്ടെന്ന് മന്ത്രി നിർദേശിച്ചു. കൂടുതൽ മേഖലകളില്‍ കുറഞ്ഞവിലയ്ക്ക് കുപ്പിവെള്ളമെത്തിക്കാൻ പുതിയ വിതരണക്കാരെ നിയോഗിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

വ്യാപാരസ്ഥാപനങ്ങളിൽ ഒരു ലീറ്റർ ഹില്ലി അക്വയുടെ പരമാവധി വിൽപന വില 13 രൂപ മാത്രമായിരിക്കും. ജയിൽ വകുപ്പ് സംസ്ഥാനത്തുടനീളം നടത്തുന്ന ഭക്ഷണവിതരണ ശൃംഖലകൾ വഴിയും തൊടുപുഴ മ്രാലയിൽ ഹില്ലി അക്വ കമ്പനിയുടെ നേരിട്ടുള്ള ഔട്‌ലെറ്റിലും എറണാകുളം, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ വിതരണക്കാർ സജ്ജമാക്കിയിട്ടുള്ള ഔട്‌ലെറ്റുകളിലും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സഹകരണ സംഘം ഔട്‌ലെറ്റിലും ഹില്ലി അക്വ ഒരു ലീറ്ററിന് 10 രൂപയ്ക്കാണ് ലഭിക്കുന്നത്. വിവിധ സർക്കാർ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവ വഴിയും കഴിയുന്നത്ര ഇടങ്ങളിൽ ‘ഹില്ലി അക്വ’ മിതമായ വിലയ്ക്ക് വിൽപനയ്‌ക്കെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.  

20 ലീറ്റർ ജാറുകളുടെ പരമാവധി വിൽപന വില 60 രൂപയാണ്. ഓഫിസുകൾ, വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് 20 ലീറ്റർ ജാറിന്റെ വിതരണം. നിലവില്‍ തിരുവനന്തപുരത്തും പരിസരങ്ങളിലുമാണ് 20 ലീറ്റര്‍ ‘ഹില്ലി അക്വ’ ലഭ്യമായിട്ടുള്ളത്. സഹകരണ മേഖലയിലെ ഹോട്ടൽ ശൃംഖലയായ ഇന്ത്യൻ‌ കോഫി ഹൗസ് നിലവില്‍ 13 രൂപയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നുണ്ട്.

English Summary: Kerala Government Reduced Bottled water Price to 13 Rs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com