ADVERTISEMENT

കൊളംബോ ∙ ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യാൻ ആക്ടിങ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ റനിൽ വിക്രമസിംഗെ നിർദേശം നൽകി. സർക്കാരിനും പ്രതിപക്ഷത്തിനും അംഗീകരിക്കാനാകുന്ന ഒരാളെ നാമനിർദേശം ചെയ്യാനാണ് സ്പീക്കർ മഹിന്ദ യാപ അബെയ്‌വർധനയോട് റനിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

തിങ്കളാഴ്ച പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫിസിൽ മന്ത്രിസഭാംഗങ്ങളുടെ യോഗം ചേർന്നിരുന്നു. സർവകക്ഷി സർക്കാർ രൂപീകൃതമാകുന്ന മുറയ്ക്ക് രാജി സമർപ്പിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത മന്ത്രിമാർ വ്യക്തമാക്കി. സർക്കാരും പ്രതിപക്ഷവും ചേർന്നുവേണം സർവകക്ഷി സർക്കാർ രൂപീകരിക്കാനെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

അതേസമയം, നിലവിൽ മാലദ്വീപിലുള്ള പ്രസിഡന്റ് ഗോട്ടബയ രാജപക്സെ സിംഗപ്പുരിലേക്കു പോയെന്നാണ് റിപ്പോർട്ടുകൾ. രാജപക്സെയ്‌ക്കെതിരെ മാലദ്വീപിലും പ്രതിഷേധമുണ്ടായെന്ന് റിപ്പോർട്ടുണ്ട്. ഇദ്ദേഹം രാജി പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ റനിൽ രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബുധനാഴ്ച റനിലിന്റെ ഓഫിസിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറിയിരുന്നു. പാർലമെന്റ് കോമ്പൗണ്ടിലേക്ക് കടക്കാനാണ് ഇവരുടെ ശ്രമം. പ്രതിഷേധക്കാർക്കു നേരെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചെങ്കിലും രാത്രി വൈകിയും അവർ പിരിഞ്ഞുപോയിട്ടില്ല.

മാലദ്വീപിലേക്കു രക്ഷപ്പെട്ട ഗോട്ടബയ അവിടെവച്ചാണ് റനിലിനെ ആക്ടിങ് പ്രസിഡന്റായി നിയമിച്ചത്. അതേസമയം, പറഞ്ഞതുപോലെ ബുധനാഴ്ച തന്നെ രാജിവയ്ക്കുമെന്ന് ഗോട്ടബയ തന്നെ ഫോണിൽ വിളിച്ച് അറിയിച്ചതായി സ്പീക്കർ വ്യക്തമാക്കിയിരുന്നു. പുതിയ പ്രസിഡന്റിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ജൂലൈ 20ന് തന്നെ നടക്കും.

അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഗോട്ടബയ റനിലിനെ ആക്ടിങ് പ്രസിഡന്റ് ആക്കിയത്. ആക്ടിങ് പ്രസിഡന്റ് ആക്കിയതിനു പിന്നാലെ റനിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ആദ്യം പടിഞ്ഞാറൻ പ്രവിശ്യയിലും പിന്നീട് രാജ്യം മുഴുവനും കർഫ്യൂവും പ്രഖ്യാപിച്ചു.

English Summary: Sri Lanka's Acting President Wickremesinghe asks Speaker to nominate PM who is acceptable to all

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com