ADVERTISEMENT

തിരുവനന്തപുരം∙ മാറുന്ന കാലത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പകല്‍ സമയങ്ങളിലെ അധ്വാനത്തിനു ശേഷം രാത്രി കാലങ്ങളില്‍ മാനസികോല്ലാസത്തിനായി കലാപരിപാടികള്‍ സംഘടിപ്പിക്കുക എന്നത് കേരളത്തിന്റെ െൈപതൃകത്തിന്റെ ഭാഗമായിരുന്നു. ഇത്തരം രീതികളെ തിരിച്ചുകൊണ്ടുവരാനാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം രംഗത്ത് നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

flower-show-4
നഗരവസന്തത്തിന്റെ ഉദ്ഘാടനം മേയര്‍ ആര്യാ രാജേന്ദ്രന് റോസാച്ചെടി നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. മന്ത്രിമാരായ ആന്റണി രാജു, ജി.ആര്‍. അനില്‍, പി.എ. മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിന്‍, വി.കെ. പ്രശാന്ത് എംഎല്‍എ, കേരള റോസ് സൊസൈറ്റി പ്രസിഡന്റ് കരമന ഹരി തുടങ്ങിയവര്‍ സമീപം.

നഗര വസന്തം പോലുള്ള പരിപാടികള്‍ അത്തരം ശ്രമങ്ങള്‍ക്ക് ഊർജം പകരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗര വസന്തം പുഷ്‌പോത്സവത്തിന്റെയും റിഗാറ്റ നാട്യ സംഗീത കേന്ദ്രയുടെ 50ാം വാര്‍ഷികത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൈം മാഗസിൻ, ഇന്ത്യ ടുഡെ പോലുള്ള ദേശീയ രാജ്യാന്തര പ്രസിദ്ധീകരണങ്ങള്‍ ലോകത്തിലെ കണ്ടിരിക്കേണ്ട 50 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തത് ഉത്തരവാദിത്ത ടൂറിസത്തിനു ലഭിച്ച അംഗീകരമാണെന്നും അദ്ദേഹം പറഞ്ഞു.

flower-show-tvm-3
മുഖ്യമന്ത്രി പിണറായി വിജയൻ

കേരള സംസ്ഥാന രൂപീകൃതമായ ശേഷം ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തിയ വര്‍ഷമാണിതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഈ വര്‍ഷം സെപ്റ്റംബര്‍വരെയുള്ള കണക്കനുസരിച്ച് 1,33,80000 ആഭ്യന്തര വിനോദ സഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് ഒന്നരക്കോടിയോളമാകുമെന്നും ഇതു സർവകാല റെക്കോർഡാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ സാഹോദര്യ, സഹവര്‍ത്തിത്വ മനോഭാവമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമെന്നും അദ്ദേഹം പറഞ്ഞു. 

നഗരവസന്തം പുഷ്‌പോത്സവത്തിന് തുടക്കം

പുഷ്‌പോത്സവത്തിന്റെ ഭാഗമായി കനകക്കുന്നില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശന നഗരിയിലേക്ക് വൈകിട്ട് 3 മുതൽ പൊതുജനങ്ങള്‍ക്ക് പ്രവേശനം നൽകി. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരക്ക് ഒഴിവാക്കുന്നതിനായി നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കനകക്കുന്നിനു മുന്‍വശം, മ്യൂസിയത്തിനെതിര്‍വശത്തുള്ള ടൂറിസം ഓഫിസ്, ജവഹര്‍ ബാലഭവനു മുന്‍വശത്തുള്ള പുഷ്പോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, വഴുതക്കാട് ടാഗോര്‍ തിയറ്റര്‍ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. പ്രദര്‍ശനം രാത്രി ഒരു മണിവരെ നീണ്ടു നില്‍ക്കും. രാത്രി 12 മണിവരെ പ്രദര്‍ശനം കാണാനുള്ള ടിക്കറ്റുകള്‍ ലഭ്യമാകും. റിഗാറ്റ നാട്യ സംഗീത കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും നഗര വസന്തത്തിന് മാറ്റുകൂട്ടും. 

സിനിമാ താരങ്ങളായ പത്മപ്രിയ, രചന നാരായണന്‍കുട്ടി തുടങ്ങിയവരും നീന പ്രസാദ്, രാജശ്രീ വാര്യര്‍, ഗോപിക വര്‍മ, പ്രിയങ്ക വെമ്പട്ടി തുടങ്ങിയവരും നൃത്ത പരിപാടികള്‍ അവതരിപ്പിക്കും. പിന്നണി ഗായകരായ ഗായത്രി, രാജലക്ഷ്മി, പുഷ്പവതി, അഖില ആനന്ദ്, അപര്‍ണ രാജീവ്, നാരായണി ഗോപന്‍, ഖാലിദ് തുടങ്ങിയവരുടെ സംഗീത പരിപാടികളും, കനല്‍ മ്യൂസിക്കല്‍ ബാന്‍ഡ്, ജനമൈത്രി പൊലീസിന്റെ സാംസ്‌കാരിക വിഭാഗം എന്നിവരുടെ കലാപരിപാടികളും അരങ്ങേറും. പൊതുനിരത്തുകളിലും സൂര്യകാന്തി പരിസരത്തുമായി സോളോ ഉപകരണ സംഗീത പരിപാടികളും ഉണ്ടായിരിക്കും. കഫെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20 ഓളം സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫുഡ്കോര്‍ട്ടും സൂര്യകാന്തിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

English Summary: Flower show trivandrum 2022, Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com