ബസ് സ്റ്റാൻഡിലേക്ക് ഓട്ടം വിളിച്ചു; കുഞ്ഞിനെ ബാഗിലാക്കി ഓട്ടോയിൽ ഉപേക്ഷിച്ചു; യുവതിക്കായി തിരച്ചില്‍
Mail This Article
ചെന്നൈ∙ യുവതി രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബാഗിലാക്കി ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചു. മാധവാരത്തു നിന്നു കോയമ്പേട് ബസ് സ്റ്റാൻഡിലേക്ക് ഓട്ടം വിളിച്ച യുവതിയാണു കുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. പൊലീസ് യുവതിക്കായി തിരച്ചില്‍ തുടങ്ങി. ക്രിസ്മസ് ദിവസം വൈകിട്ട് മാധവാരത്തു നിന്നാണു യുവതി ഓട്ടോറിക്ഷയിൽ കയറിയത്.
കോയമ്പേട് സ്റ്റാന്‍ഡിലേക്കു പോകണമെന്നാണു വലിയ ബാഗുമായെത്തിയ ഇവര്‍ ആവശ്യപ്പെട്ടത്. സ്റ്റാന്‍ഡിലെത്തി പണം നല്‍കി യുവതി ജനക്കൂട്ടത്തിലേക്കു മറഞ്ഞു. തിരികെ വരുമ്പോള്‍ വാഹനത്തിന്റെ പിന്നില്‍ നിന്ന് കരച്ചില്‍കേട്ടു ഡ്രൈവര്‍ പരിശോധിച്ചപ്പോള്‍ ബാഗിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ മാധവാരം പൊലിസിനെ വിവരമറിയിച്ചു. പൊലീസും ശിശുക്ഷേമ സമിതി പ്രവർത്തകരുമെത്തി കുട്ടിയെ ഏറ്റെടുത്തു.
പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം ടി. നഗറിലെ ബാലമന്ത്ര ചൈൽഡ് കെയറിനു കുഞ്ഞിനെ കൈമാറി. യുവതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കോയമ്പേട് ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണു പൊലീസിന്റെ അന്വേഷണം.
English Summary: Woman abandoned infant child in autorickshaw