ന്യൂസീലൻഡിൽ കൊടുങ്കാറ്റ്, വെള്ളപ്പൊക്കം; വൈദ്യുതി മുടങ്ങി: ദേശീയ അടിയന്തരാവസ്ഥ
Mail This Article
വെല്ലിങ്ടൻ∙ ന്യൂസീലൻഡിലെ നോർത്ത് ഐലൻഡിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റിനെ തുടർന്ന് സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത മഴയെയും കാറ്റിനെയും തുടർന്ന് പതിനായിരക്കണക്കിന് വീടുകള്‍ ഇരുട്ടിലാണ്. നിരവധി മലയാളികള്‍ നാട്ടിലെ വീടുകളുമായി ബന്ധപ്പെട്ടാന്‍ കഴിയാതെ വലയുകയാണ്.
ഗബ്രിയേല ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഓക്‌ലന്‍ഡിന് സമീപത്തെ ജനവാസ കേന്ദ്രങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇത് മൂന്നാം തവണയാണ് ന്യൂസീലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. മുൻപ് 2019 ലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിന് പിന്നാലെയും 2020 ലെ കോവിഡ് മഹാമാരി സമയത്തും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ന്യൂസീലൻഡ് അഭൂതപൂർവമായ കാലാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നതെന്നും അടിയന്തരകാര്യ മന്ത്രി കീറൻ മക്അനുൾട്ടി പറഞ്ഞു.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഓക്‌ലൻഡിൽ നിരവധി വീടുകളും റോഡുകളും തകർന്ന നിലയിലാണ്. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. എന്നാൽ തുടർച്ചയായി കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടേക്കാമെന്ന ഭയം അധികൃതർക്കുണ്ട്.
വെസ്റ്റ് ഓക്‌ലൻഡിൽ രക്ഷാപ്രവർത്തനം നടത്തുന്നിടെ ഒരു അഗ്നിശമന സേനാംഗത്തെ കാണാതായതായും മറ്റൊരാൾ ഗുരുതരാവസ്ഥയിലാണെന്നും ന്യൂസിലൻഡ് ഫയർ ആൻഡ് എമർജൻസി സർവീസ് അറിയിച്ചിട്ടുണ്ട്.
കാലാവസ്ഥ മോശമായതിനെ തുടർന്ന് തിങ്കളാഴ്ച വിമാനങ്ങൾ സർവീസുകൾ നിർത്തിവച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ചില സർവീസുകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary: New Zealand Declares National Emergency After "Unprecedented" Cyclone